KeralaNEWS

കൃഷ്ണതുളസി കൃഷി ചെയ്യാം; കിലോയ്ക്ക് ഇരുനൂറുരൂപയ്ക്കടുത്ത് വില

കൃഷിയെന്നുകേള്‍ക്കുമ്ബോള്‍ നെല്ലും റബറും വാഴയുമൊക്കെയാണ് ഭൂരിപക്ഷം പേരുടെയും മനസില്‍ എത്തുന്നത്. എന്നാല്‍ ഇതല്ലാതെ മികച്ച വരുമാനം ലഭിക്കാൻ സഹായിക്കുന്ന നിരവധി കൃഷികളുണ്ട്.

അതിലൊന്നാണ് കൃഷ്ണതുളസി കൃഷി. ആയുർവേദ മരുന്നുകളും ക്ഷേത്രങ്ങളും ഉള്ളിടത്തോളം കാലം കൃഷ്ണതുളസിക്ക് ആവശ്യക്കാർ ഒട്ടും കുറയില്ല. ഇപ്പോള്‍ തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൃഷ്ണതുളസി ഇറക്കുമതി ചെയ്യുന്നത്.

ഒരുവിധ പരിചരണവും കൂടാതെ എവിടെയും വളരുന്ന ഒന്നാണ് കൃഷ്ണതുളസി. കിലോയ്ക്ക് ഇരുനൂറുരൂപയ്ക്കടുത്ത് വിലയും കിട്ടും. വരള്‍ച്ചയെ അതിജീവിക്കാൻ കഴിയും എന്നതാണ് കൃഷ്ണതുളസിയുടെ ഏറ്റവും വലിയ പ്രത്യേകത.

37 ഔഷധഗുണങ്ങള്‍ അടങ്ങിയതാണ് തുളസി.മരുന്നുകള്‍ക്ക് ഇത് സമൂലമായും ഇലകള്‍ മാത്രമായും ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ ക്ഷേത്രാവശ്യങ്ങള്‍ക്കും വലിയ തോതില്‍ തുളസി ആവശ്യമായതിനാല്‍ കൃഷ്ണതുളസിയെ കൂടാതെ രാമതുളസി കൃഷിചെയ്തും വരുമാനം ഉണ്ടാക്കാം.

ഒന്നും വളരില്ലെന്ന് വിധിയെഴുതി ഉപേക്ഷിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളിലും തരിശിട്ടിരിക്കുന്ന വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിലും തുളസി കൃഷിചെയ്യാം. സ്ഥലം കിളച്ചൊരുക്കി കട്ടയും കല്ലും ചവറും നീക്കംചെയ്തശേഷം അടിവളമായി ചാണകപ്പൊടിപോലുള്ള ജൈവ വളങ്ങള്‍ ചേർക്കാം. ഒന്നോ രണ്ടോ ആഴ്ചകള്‍ കഴിഞ്ഞശേഷം തൈകള്‍ നടാം. അടിവളം ചേർക്കുന്നതുകൊണ്ട് നല്ല കരുത്തോടെ തൈകള്‍ വളരും. പൂവിട്ടുതുടങ്ങുന്ന ഘട്ടമെത്തുമ്ബോള്‍ ഇലകള്‍ മുറിച്ചെടുക്കാം. ഇത് പ്രൂണിംഗിന് സമമായതിനാല്‍ മുറിച്ചെടുക്കുന്ന സ്ഥലത്തുനിന്ന് നിരവധി ശിഖരങ്ങള്‍ പൊട്ടിമുളയ്ക്കുകയും കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൂടുതല്‍ ഇലകള്‍ ശേഖരിക്കാൻ കഴിയുകയും ചെയ്യും. ഇലകള്‍ മുറിച്ചെടുത്തശേഷം ജൈവവളം ചെടികള്‍ക്ക് നല്‍കിയാല്‍ മികച്ച ഫലം ഉറപ്പ്. വേനല്‍ക്കാലത്ത് നനയ്ക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ നന്ന്.

തുളസികള്‍ നാല്

രാമതുളസി, കർപ്പൂര തുളസി, കാട്ടുതുളസി, കൃഷ്ണതുളസി എന്നിങ്ങനെ നാല് തുളസികള്‍ ഉള്ളതില്‍ ഏറ്റവും ഔഷധവീര്യമുള്ളതാണ് കൃഷ്ണതുളസി. ലാമിയേസിയേ സസ്യകുടുംബത്തില്‍ പെടുന്ന കൃഷ്ണതുളസിയുടെ ശാസ്ത്രീയനാമം ഒസിമം സാങ്റ്റം എന്നാണ്.

Back to top button
error: