KeralaMovie

മമ്മൂട്ടി ശാസിച്ചു, ബ്ലെസി കരഞ്ഞു; ഹൃദയ സ്പർശിയായ ആ അനുഭവം  എന്തായിരുന്നു എന്നറിയാമോ…?

     ബ്ലെസിയുടെ ‘ആടുജീവിതം’ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു. 16 വർഷത്തെ അദ്ദേഹത്തിൻ്റെ അദ്ധ്വാനമായ സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ എല്ലാവരും പ്രശംസിക്കുന്നത് ബ്ലെസി എന്ന സംവിധായകനെയാണ്.

  ബ്ലെസി സ്വതന്ത്ര സംവിധായകനാകുന്നത്  ‘കാഴ്ച’യിലൂടെയാണ്. മമ്മൂട്ടിയാണ്  നായകൻ. 2004 ൽ പുറത്തിറങ്ങിയ ആ സിനിമ ഏറെ പ്രശംസകൾ നേടിയിരുന്നു. 2001 ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ അനാഥനായിപ്പോയ ഒരു കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥയാണ് ബ്ലെസി ‘കാഴ്ച’യില്‍ പറഞ്ഞത്. മമ്മൂട്ടി എന്ന നടന്റെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തില്‍.

ആടുജീവിതത്തിന്റെ വിജയത്തിളക്കത്തില്‍ ബ്ലെസി നില്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്ലെസിയെ മമ്മൂട്ടി വഴക്കുപറഞ്ഞതും ലൊക്കേഷനിൽ അദ്ദേഹം പൊട്ടിക്കരഞ്ഞതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു.

മമ്മൂട്ടി ബ്ലെസ്സിയെ ആദ്യമായി കാണുന്നത് നൊമ്പരത്തിപ്പൂവ് എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അന്ന് പദ്മരാജന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുകയാണ് ബ്ലെസി. അവിടെ വച്ച് ബ്ലെസ്സിക്കുണ്ടായ ഒരു പിഴവിന് മമ്മൂട്ടി ബ്ലെസിയെ  ശാസിച്ചു. ആ വാക്കുകൾ  ബ്ലെസിയെ വേദനിപ്പിച്ചു. ലോക്കേഷനിലാണെന്നു പോലും ഓർക്കാതെ അദ്ദേഹം കരഞ്ഞു പോയി.

മമ്മുട്ടിയുടെ തന്നെ വാക്കുകൾ:

‘’പദ്മരാജന്റെ നൊമ്പരത്തിപ്പൂവിന്റെ സെറ്റില്‍ വെച്ചാണ് ഞാന്‍ ആദ്യമായി ബ്ലെസിയെ കാണുന്നത്. അന്ന് ബ്ലെസി അസിസ്റ്റന്റായിരുന്നു. ഒരു ഷോട്ട് എടുക്കുന്നതിന് മുമ്പ് ബ്ലെസി ക്ലാപ് ബോര്‍ഡ് അടിച്ചപ്പോള്‍ അതിലെ ചോക്കുപൊടി എന്റെ കണ്ണില്‍ പോയി, എനിക്ക് അഭിനയിക്കാന്‍ പറ്റാതെ വന്നു. ഞാന്‍ അന്ന്  ദേഷ്യപ്പെട്ടപ്പോള്‍ ബ്ലെസി കരഞ്ഞു.

പിന്നീടും നിരവധി സിനിമകള്‍ക്ക് അസിസ്റ്റന്റായ ശേഷം ബ്ലെസി എന്നോട് കഥ പറയാന്‍ വന്നു. ‘കാഴ്ച’ എന്ന സിനിമയുടെ കഥ. ശ്രീനിവാസനെയൊ  ലോഹിതദാസിനെയൊ കൊണ്ട്  അതിന്റെ സ്‌ക്രിപ്റ്റ് എഴുതിക്കാനാണ്  ബ്ലെസി ഉദ്ദേശിച്ചത്. പക്ഷേഞാന്‍ പറഞ്ഞു,  വേറെയാരെയും നോക്കണ്ട, താന്‍ തന്നെ എഴുതി നോക്ക് എന്ന്. അങ്ങനെ ബ്ലെസി ആ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതി. ‘കാഴ്ച’ അങ്ങനെയാണ് പിറവി എടുത്തത്.”

  മലയാളത്തിലെ മുതർന്ന സംവിധായകരുടെ കൂടെ സഹ സംവിധായകനായി 18 വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് ബ്ലെസ്സി സ്വതന്ത്ര സംവിധായകനാവുന്നത്.
ബ്ലെസി ആദ്യം സമീപിച്ചതും മമ്മൂട്ടിയെ തന്നെ. മലയാളത്തിലെ ഒട്ടേറെ പ്രതിഭകളെ കൈ പിടിച്ചുയർത്തിയ അദ്ദേഹം അങ്ങനെ ‘കാഴ്ച’ യിൽ നായകനായി.

Back to top button
error: