KeralaNEWS

കുഞ്ഞിനെ പിതാവ് ചവിട്ടി കൊലപ്പെടുത്തി; പിന്നെ തറയിലടിച്ചു: സഹോദരീ ഭര്‍ത്താവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

കാളികാവ്: ഉദരംപൊയിലിലെ രണ്ടരവയസ്സുകാരി ഫാത്തിമ നസ്റിനെ പിതാവ് ചവിട്ടിക്കൊലപ്പെടുത്തുകയാരുന്നു എന്ന് വെളിപ്പെടുത്തുന്ന സംഭാഷണം പുറത്ത്.

ദൃക്സാക്ഷിയായ സഹോദരീ ഭർത്താവിന്റെതാണ് വെളിപ്പെടുത്തൽ. കൃത്യം നടത്തിയതിനുശേഷം സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ക്രൂരമായ കൊലപാതകം വിവരിക്കുന്നത്.

കുട്ടി മരിച്ചതിനു ശേഷം പോസ്റ്റുമോർട്ടത്തിനു മുൻപായി നടത്തിയ സംഭാഷണമാണ് പുറത്തായിട്ടുള്ളത്. പൈശാചികമായിട്ടാണ് പിതാവ് കുട്ടിയോടു പെരുമാറിയതെന്ന് വ്യക്തമാക്കുന്നതാണ് ദൃക്സാക്ഷിയുടെ വിവരണം.

Signature-ad

വീട്ടില്‍ വന്നുകയറിയ ഉടനെ പിതാവായ ഫായിസ് കുട്ടിയെ മർദിക്കാൻ തുടങ്ങി. ജീവരക്ഷയ്ക്കായി കുഞ്ഞ് ഫായീസിന്റെ മാതാവിന്റെ അരികില്‍ അഭയംതേടി. രണ്ടു മിനിറ്റുകള്‍ക്കുശേഷം കുട്ടിയെ മാതാവിന്റെ മടിയില്‍നിന്ന് വലിച്ചിട്ട് ഫായിസ് ചവിട്ടിത്തെറിപ്പിച്ചു. ചവിട്ടേറ്റ് കുട്ടിയുടെ തല ചുമരില്‍ച്ചെന്ന് ഇടിച്ച്‌ കുട്ടി വീണു. ചവിട്ടിത്തെറിപ്പിച്ച ശേഷം കുട്ടി അനങ്ങിയിട്ടില്ലെന്നും സഹോദരീ ഭർത്താവ് പറയുന്നുണ്ട്.

മൊഴി നല്‍കാൻ പോലീസ് ചെല്ലാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒന്നും കണ്ടില്ലെന്നു പറഞ്ഞാലോ എന്നും ഇദ്ദേഹം സുഹൃത്തിനോട് ചോദിക്കുന്നുണ്ട്. കുട്ടി മരിച്ചതിനുശേഷം ഫായിസ് വിളിച്ചിരുന്നുവെന്നും എന്തെങ്കിലും ചെയ്തോ എന്നു ചോദിച്ചപ്പോള്‍ ഭക്ഷണം അന്ന നാളത്തില്‍ കുടുങ്ങി എന്നാണ് മറുപടി പറഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു.

സംഭവത്തിന് ദൃക്സാക്ഷിയായ ഫായിസിന്റെ മാതാവ് ഉള്‍പ്പെടെ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. കുട്ടിയെ മർദിക്കുന്നത് ആരും തടയാൻ ശ്രമിച്ചിട്ടില്ലെന്നും സഹോദരീ ഭർത്താവിന്റെ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്.

താനും ഭാര്യയും ഉമ്മയും മാപ്പുസാക്ഷികളായി തടി ഊരുമെന്നും ഇയാള്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

Back to top button
error: