KeralaNEWS

യാത്രാ ടിക്കറ്റ് ചോദിച്ച ടി.ടി.ഇയെ അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു, സംഭവം തൃശൂരിൽ

   തൃശൂരിൽ ടി.ടി.ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം സൗത്ത് ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായ മഞ്ഞുമ്മൽ പള്ളിക്കു സമീപം മൈത്രി നഗറിൽ കെ.വിനോദ് (48)ആണ് കൊല്ലപ്പെട്ടത്. എറണാകുളം- പട്ന എക്സ്പ്രസ് വൈകിട്ട് 6.45ന് തൃശൂർ സ്റ്റേഷൻ വിട്ട് അധികം കഴിയും മുൻപ് മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപത്താണു വിനോദിനെ തള്ളിയിട്ടത്. തൊട്ടടുത്ത ട്രാക്കിലേക്കു വീണ ഇദ്ദേഹത്തിന്റെ ശരീരത്തു കൂടി മറ്റൊരു ട്രെയിൻ കയറിയാണ്  മരണം സംഭവിച്ചത് എന്നാണ് നിഗമനം. പ്രതി ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്ത രണജിത്തിനെ (42) ട്രെയിൻ പാലക്കാട് എത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോച്ച് നമ്പർ എസ് 11ൽ ടിക്കറ്റ് പരിശോധനയ്ക്കെത്തിയ വിനോദും രജനികാന്തയും തമ്മിൽ തർക്കം ഉണ്ടായി. ടിക്കറ്റ് ഇല്ലാത്ത രജനികാന്തയോട് പാലക്കാട് എത്തുമ്പോൾ ഇറങ്ങണമെന്നു വിനോദ് നിർദ്ദേശിച്ചു. ഇതിനുശേഷം ടി.ടി.ഇ വാതിലിനു സമീപമെത്തി വെള്ളം കുടിക്കുമ്പോൾ പ്രതി തള്ളിയിടുകയായിരുന്നു എന്നാണു മറ്റു യാത്രക്കാർ നൽകുന്ന വിവരം.

Signature-ad

മദ്യലഹരിയിലായിരുന്ന പ്രതി തങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചതായി യാത്രക്കാർ പറയുന്നു. പിന്നീട് സമീപകോച്ചിലെ ടി.ടി.ഇയെ ഇവർ വിവരം ധരിപ്പിച്ചതിനെത്തുടർന്ന് അദ്ദേഹം റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടാണു പ്രതിയെ പാലക്കാടുനിന്നു പിടികൂടിയത്. ട്രെയിനിന്റെ തൊട്ടടുത്ത സ്റ്റോപ്പ് പാലക്കാടായിരുന്നു.

രാത്രി 8.22നാണ് ട്രെയിൻ സ്റ്റേഷനിൽ എത്തിയത്. സംഭവം അറിഞ്ഞ് ട്രെയിനിൽ കയറിയ ആർപിഎഫുകാർ  ഇയാളെ തടഞ്ഞുവച്ചിരുന്നു. ഈ ആർപിഎഫ് ഉദ്യോഗസ്ഥരോടു ടിടിയെ പിടിച്ചുതള്ളിയ കാര്യം രജനികാന്ത്  സമ്മതിക്കുന്ന വീഡിയോയും ആർപിഎഫിന്റെ കൈവശമുണ്ട്. ‘ഞാൻ രണ്ടു കൈ കൊണ്ടും തള്ളി, അവൻ വീണു, എന്നെ ഒഡീഷയിലേക്കു കൊണ്ടുപോകൂ’ എന്ന് രജനികാന്ത വീഡിയോയിൽ പറയുന്നുണ്ട്. പ്രതിയെ തൃശൂർ റെയിൽവേ പൊലീസിനു കൈമാറി.

തൃശൂരിൽനിന്ന് 9 കിലോമീറ്റർ മാറിയാണു മുളങ്കുന്നത്തുകാവ് സ്റ്റേഷൻ. ഇവിടെനിന്ന് ഒന്നര കിലോമീറ്റർ കൂടി മുന്നോട്ടുപോയി മുളങ്കുന്നത്തുകാവ് ഓവർ ബ്രിജിനു സമീപത്താണു വിനോദിന്റെ  ശരീരത്തിന്റെ ഭാഗങ്ങൾ കടന്നിരുന്നത്.

തിരുവനന്തപുരം സ്വദേശിയാണ്  വിനോദ്. റെയിൽവേ ജീവനക്കാരനായിരുന്ന പിതാവ് വേണുഗോപാലൻ നായർ 2002ൽ മരിച്ചതോടെയാണ് ഇദ്ദേഹം സർവീസിൽ പ്രവേശിച്ചത്. ആദ്യം ഡീസൽ ലോക്കോ ഷെഡിൽ ജോലി ചെയ്തിരുന്ന വിനോദിന്  പിന്നീടാണ് ടി.ടി.ഇയായി നിയമനം ലഭിച്ചത്.
എറണാകുളം മഞ്ഞുമ്മൽ പള്ളിക്കു സമീപം പുതിയ വീട്ടിൽ വിനോദ് താമസം തുടങ്ങിയത് കഴിഞ്ഞ 27ന് ആണ്. അമ്മ ലളിതയോടൊപ്പമായിരുന്നു താമസം. ഗൃഹപ്രവേശത്തിനു സഹപ്രവർത്തകരെയെല്ലാം ക്ഷണിച്ചിരുന്നു.
ഏതാനും സിനിമകളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മസ്തൂർ യൂണിയന്റെ സജീവ പ്രവർത്തകനായിരുന്നു വിനോദ്.
മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ.

Back to top button
error: