IndiaNEWS

ചൈനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ ‘കച്ചത്തീവ് ദ്വീപ്’ വിഷയം ഉയർത്തി ബിജെപി: ആരോപണവുമായി കോൺഗ്രസ് 

ന്യൂഡൽഹി: ഇന്ത്യയുടെ പരമിധികാരത്തെ വെല്ലുവിളിച്ച് അരുണാചൽ പ്രദേശിലെ ഗ്രാമങ്ങളുടെ പേരുകൾ മാറ്റിയ ചൈനയുടെ നടപടിയെ ജനങ്ങളുടെ മുന്നിൽ  മൂടിവയ്ക്കാനാണ് ബിജെപി പൊടുന്നനെ ‘കച്ചത്തീവ് ദ്വീപ്’ വിഷയം ആളിക്കത്തിച്ചതെന്ന്  കോൺഗ്രസ്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച്‌ നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്  കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര ആരോപണവുമായി കച്ചത്തീവ് വിഷയം ഉയര്‍ത്തിയത്. ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് ദ്വീപിന്റെ അധികാരം 1974-ല്‍ അന്നത്തെ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ശ്രീലങ്കയ്ക്കു വിട്ടുകൊടുത്ത തീരുമാനത്തെയാണ് മോദി നിശിതമായി വിമര്‍ശിച്ചത്.

Signature-ad

വിഷയം, പൊടുന്നനെ ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്.അതേസമയം താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിന് നയതന്ത്ര നിലപാടുകള്‍ക്ക് തുരങ്കം വയ്ക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്നും  വിഷയത്തില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കച്ചത്തീവ് രാഷ്ട്രീയ നേട്ടത്തിനായി ഇന്ദിരാ ഗാന്ധി വിട്ടു നല്‍കി എന്ന് വിഡ്ഢികള്‍ മാത്രമേ വിശ്വസിക്കൂ എന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു.

കച്ചത്തീവ് വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നാണ് മുന്‍ വിദേശകാര്യ സെക്രട്ടറിമാരുടെയും നിലപാട്. വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചിട്ടുള്ള ശിവശങ്കര്‍ മേനോന്‍, നിരുപമ റാവു എന്നിവരും മുന്‍  ഹൈക്കമ്മീഷണര്‍ അശോക് കാന്തയുമാണ് വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളത്.

 

കച്ചത്തീവ് വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാല്‍ സെല്‍ഫ് ഗോളാകുമെന്ന് ശിവശങ്കര്‍ മേനോന്‍ ചൂണ്ടിക്കാട്ടുന്നു. വിഷയം വിവാദമാക്കുന്നത് ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. സര്‍ക്കാരുകള്‍ മാറുന്നതിന് അനുസരിച്ച്‌ നയതന്ത്ര നിലപാടുകള്‍ മാറ്റുന്നത് രാജ്യത്തിന് നല്ലതല്ലെന്നാണ് അശോക് കാന്തയുടെ അഭിപ്രായം.

 

എന്നാല്‍, കച്ചത്തീവ് വിഷയത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നാണ് ശ്രീലങ്കന്‍ അധികൃതരുടെ നിലപാട്. ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ശ്രീലങ്കന്‍ മന്ത്രി ജീവന്‍ തൊണ്ടമാന്‍ പ്രതികരിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

Back to top button
error: