IndiaNEWS

മഹുവ മൊയ്ത്രയുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ. റെയ്ഡ്; പരിശോധന ലോക്പാല്‍ ഉത്തരവ് പ്രകാരം

ന്യൂഡല്‍ഹി: മുന്‍ എം.പിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സിബിഐ പരിശോധന. മഹുവയുടെ ഡല്‍ഹിയിലെയും കൊല്‍ക്കത്തിയിലെയും വസതികളില്‍ ഉള്‍പ്പെടെയാണ് സിബിഐ റെയ്ഡ് നടത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നേതാക്കളെ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് സിബിഐ നടപടി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ സ്ഥാനാര്‍ഥിയാണ് മഹുവ. ലോക്‌സഭയില്‍ ചോദ്യമുന്നയിക്കാന്‍ പണം വാങ്ങിയെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് ലോക്പാല്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് സിബിഐ മഹുവയ്‌ക്കെതിരെ എഫ്‌ഐആറും റജിസ്റ്റര്‍ ചെയ്തു. ഇതിനുപിന്നാലെയാണ് പരിശോധന.

Signature-ad

മഹുവയുടെ മുന്‍ സുഹൃത്ത് ജയ് അനന്ദ് ദെഹ്ദ്രായിയുടെ അരോപണങ്ങള്‍ അടിസ്ഥാനമാക്കി മഹുവക്കെതിരെ ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയാണ് ലോക്പാലിന് പരാതി നല്‍കിയത്. സഭയില്‍ ചോദ്യമുന്നയിക്കാന്‍ പണം വാങ്ങിയതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2023 ഡിസംബറില്‍ മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. എത്തിക്സ് പാനലിന്റെ ശുപാര്‍ശയെത്തുടര്‍ന്നായിരുന്നു നടപടി.

രണ്ട് കോടി രൂപയും ആഡംബര സമ്മാനങ്ങളും കൈപ്പറ്റിയെന്നായിരുന്നു മഹുവയ്ക്കെതിരെ ഉയര്‍ന്ന ആരോപണം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സഭയില്‍ ചോദ്യങ്ങളുന്നയിക്കാന്‍ വേണ്ടിയാണ് മഹുവയ്ക്ക് വ്യവസായി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നല്‍കിയതെന്നായിരുന്നു എത്തിക്സ് പാനലിന്റെ കണ്ടെത്തല്‍.

Back to top button
error: