KeralaNEWS

അമ്മായി അപ്പനു പണമുണ്ടെങ്കിൽ അടിച്ചു മാറ്റാൻ എളുപ്പം: ഭാര്യാപിതാവിൻ്റെ 108 കോടി തട്ടിയ ഹാഫിസ്‌ മുഹമ്മദിന്റെ കാസർകോട്ടെ വീട്ടില്‍ ഇ.ഡി റെയ്‌ഡ്

    പ്രവാസി വ്യവസായിയായ ഭാര്യാ പിതാവിൽ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ ഹാഫിസ് മുഹമ്മദിന്റെ കാസർകോട് വിദ്യാനഗറിലെ   വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇ.ഡി) റെയ്‌ഡ്‌ നടത്തി. പ്രതിയുമായി ബന്ധമുള്ള ഒമ്പത് കേന്ദ്രങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്.

പരിശോധനയിൽ 12.5 ലക്ഷം രൂപയും 1600 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഹാഫിസിൻ്റെ 4.4 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. കർണാടകയിലെ എംഎൽഎയുടെ സ്റ്റിക്കർ പതിപ്പിച്ച കാറും ഹാഫിസിൻ്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. കൊച്ചിയിലെയും ഗോവയിലെയും ഇ ഡി ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Signature-ad

ദുബൈയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നടത്തുന്ന ആലുവ സ്വദേശി അബ്ദുൽ ലാഹിറിൽ നിന്നാണ് കോടികൾ തട്ടിയെടുത്തത്. ഈ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഹാഫിസ് മുഹമ്മദ്, ഇയാളുടെ പിതാവ് അഹ്‌മദ്‌ ശാഫി, മാതാവ് ആയിശ, ഇയാൾക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകിയ അക്ഷയ് തോമസ് വൈദ്യൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

  അസ്‌ലം ഗുരുക്കൾ എന്നയാളാണ്  കേസിലെ അഞ്ചാം പ്രതി. ഗോവ‑ കർണാടക ചുമതലയുള്ള ഇൻകംടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റർ ഹെഡ് നിർമിച്ച് പണം തട്ടിയെന്ന കേസിൽ ഹാഫിസിനെ ഗോവ പൊലീസ് ആണ് ബെംഗ്ളൂറിൽ വച്ച് ആദ്യം അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ അന്വേഷണം പുരോഗമിക്കവെയാണ് കേരളത്തിലും അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹാഫിസ്  മുഹമ്മദ് സുഹൃത്തുക്കളിൽ നിന്നടക്കം  കടം വാങ്ങിയ പണം തിരിച്ചുനൽകാൻ വേണ്ടിയാണ് ഭാര്യാപിതാവ് അബ്ദുൽ ലാഹിറിൽനിന്ന് പലപ്പോഴായി കോടികൾ തട്ടിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. അബ്ദുൽ ലാഹിറിന്റെ എൻആർഐ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. ഹാഫിസ് ഉന്നത ഇൻകം ടാക്സ് ഓഫീസറുടെ പേരിൽ വ്യാജ സീലും ഒപ്പുമിട്ട് വാട്സ് ആപ് വഴി നൽകിയ ലെറ്റർ ഹെഡ് ഉൾപ്പെടെയുള്ള രേഖകൾ കിട്ടിയതായി ഗോവ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

  സ്വന്തം കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നു എന്നും പിഴയടക്കാൻ 3.9 കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടാണ് ഹാഫിസ് മുഹമ്മദ് തട്ടിപ്പ് തുടങ്ങിയത്. രാജ്യാന്തര ഫുട്‌വെയർ ബ്രാൻഡിന്റെ ഷോറൂം തുടങ്ങാനും കിഡ്‌സ്‌വെയർ ശൃംഖലയിൽ പണം നിക്ഷേപിക്കാനുമെന്ന പേരിലും അബ്ദുൽ ലാഹിറിൽ നിന്നും കോടികൾ തട്ടിയെടുത്തു. ബെംഗ്ളുറു ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങിയെങ്കിലും വ്യാജരേഖകളാണ് ഭാര്യാപിതാവിന് നൽകിയത്. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയോളം ചിലവാക്കി വസ്ത്രം ഡിസൈൻ ചെയ്യിച്ച് ബോട്ടിക് ഉടമയായ ഭാര്യാമാതാവിനെയും യുവാവ് കബളിപ്പിച്ചതായി പരാത്രിയുണ്ട്. വിവാഹത്തിന് നൽകിയ ആയിരത്തോളം പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങൾ വിറ്റും പണം കൈക്കലാക്കി എന്നും ഭാര്യാപിതാവ് അബ്ദുൽ ലാഹിർ പരാതിപ്പെട്ടിരുന്നു.

ആന്റി ടെററിസ്റ്റ് സ്ക്വാഡിന് ഇ-മെയിൽവഴി ലഭിച്ച പരാതിയിലും ഹാഫിസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. തട്ടിപ്പ് പരാതിക്ക് പിന്നാലെ ഹാഫിസിൻ്റെ ഭാര്യ ഹാജറ വിവാഹ മോചനത്തിനായി ആലുവ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ ഹാജറ നൽകിയ പരാതിയിലും പ്രത്യേകമായി അന്വേഷണം നടന്നിരുന്നു.

കേന്ദ്ര ഐബിയും അബ്ദുൽ ലാഹിറിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. 108 കോടി രൂപ എന്തിന് ഹാഫിസ് വിനിയോഗിച്ചു എന്നതാണ് ഇ ഡി ഇപ്പോൾ അന്വേഷിക്കുന്നത്. ഈ കേസ് ആദ്യം അന്വേഷിച്ചിരുന്ന ആലുവ ഡിവൈ എസ് പി ഉൾപെടെയുള്ളവർ കേസ് അട്ടിമറിച്ചു എന്ന പരാതിയെ തുടർന്നാണ് അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്. എസ് പി സോജന്റെയും ഡിവൈ എസ് പി റെക്‌സ് ബോബിയുടെയും നേതൃത്വത്തിലാണ് ഹാഫിസിനെയും കൂട്ടുപ്രതികളെയും അറസ്റ്റുചെയ്തത്. രാഷ്‌ട്രീയ നേതാക്കളും സിനിമ താരങ്ങളും ഉൾപെടെയുള്ള വൻ സൗഹൃദ വൃന്ദത്തിന്റെ ഉടമയാണ് ഹാഫിസ്  എന്നാണ് അന്വേഷണ സംഘം പറയുന്നത്.

Back to top button
error: