IndiaNEWS

കോടതി  തുണച്ചില്ല, അരവിന്ദ് കേജ്‌രിവാളിനെ ഈ മാസം 28 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു

     മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിനെ, ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതി ഈ മാസം 28 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു.   കേജ്‌രിവാളിനെ പത്തു ദിവസം  കസ്റ്റഡിയിൽ വിടണമെന്നാണ്  ഇഡി ആവശ്യപ്പെട്ടത്. മൂന്നു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം വീണ്ടും മണിക്കൂറുകൾ കഴിഞ്ഞാണ് കോടതി ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയിൽ വിധി പറഞ്ഞത്. വിധിപ്പകർപ്പ് തയാറാക്കുന്നതിലെ കാലതാമസമാണ് വിധി വൈകാൻ കാരണമെന്നാണ് സ്പെഷൽ ജഡ്ജി കാവേരി ബാജ്​വ അറിയിച്ചത്.

മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കേജ്‌രിവാൾ ആണെന്നാണ് ഇഡി വാദിച്ചത്. കേസിൽ ചോദ്യം ചെയ്യാനായി നൽകിയ സമൻസുകൾ എല്ലാം കേജ്‌രിവാൾ അവഗണിച്ചു. വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും സഹചരിച്ചില്ലെന്നും ഇഡി കോടതിയിൽ പറഞ്ഞു. അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കേജ്‌രിവാൾ സൗത്ത് ഗ്രൂപ്പിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇ.ഡി. കോടതിയിൽ വ്യക്തമാക്കി.
അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ഇഡി കോടതിയിൽ പറഞ്ഞു.

‘ഡൽഹിയിൽ എക്സൈസ് നയം രൂപീകരിക്കാനുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു എങ്കിലും ഇതൊരു കടലാസു സമിതിയായിരുന്നു. കൈക്കൂലി നൽകിയവർക്കും കൂടുതൽ പണം നൽകിയവർക്കും ലൈസൻസ് നൽകി. കേസിലെ പ്രധാന പ്രതികളിലൊരാളായ വിജയ് നായർ കേജ്‌രിവാളിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. എഎഎപിയുടെ കമ്യൂണിക്കേഷൻ വിഭാഗം മേധാവിയാണ് ഇയാൾ. മന്ത്രി കൈലാഷ് ഗെലോട്ടിന്റെ വീട്ടിൽ താമസിച്ചാണ് വിജയ് നായർ കൈക്കൂലി ഇടപാടുകൾക്ക് ഇടനില നിന്നത്. സൗത്ത് ഗ്രൂപ്പിന്റെയും എഎപിയുടെയും ഇടനിലക്കാരനായാണ് വിജയ് നായർ പ്രവർത്തിച്ചത്. നയരൂപീകരണത്തിന്റെ പേരിൽ സൗത്ത് ഗ്രൂപ്പിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു. കേസിൽ ചോദ്യം ചെയ്ത പലരുടെയും മൊഴികളിൽ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്.’ ഇ.ഡി കോടതിയിൽ പറഞ്ഞു.

ഇത്ര തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ട അടിയന്തര ആവശ്യമെന്തായിരുന്നു എന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ചോദിച്ചു. പണമൊഴുകിയ വഴി കണ്ടെത്താനാണ് അറസ്റ്റ് ചെയ്തതെന്ന വാദം അംഗീകരിക്കാനാകില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുൻവിധി ഉണ്ടായിരുന്നു എന്ന വ്യക്തമാക്കുന്ന നടപടികളാണ് ഇതുവരെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയെന്ന നിലയിൽ മാത്രമാണ് കേ‌ജ്‌രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ ഇഡി പറഞ്ഞത്. എന്നാൽ, ഇന്നാകട്ടെ രാഷ്ട്രീയ പാർട്ടിയെ കമ്പനിയായി വ്യാഖ്യാനിച്ച് അതിന്റെ ഭാഗമായ എല്ലാവരും കുറ്റക്കാരാണെന്നും പറയുന്നു. കേജ്‌രിവാളിനെതിരെ ഒരു തെളിവുമില്ല. റിമാൻഡിൽ വിടണമെന്ന ആവശ്യം കണ്ണടച്ചു പരിഗണിക്കരുതെന്നും സിങ്‌വി പറഞ്ഞു.

കോടതിയുടെ പുറത്ത് രാത്രിയും എഎപി പ്രവർത്തകരാണ് തടിച്ചുകൂടി. പരിസരത്ത് വൻ സുരക്ഷയൊരുക്കി പൊലീസ്, അർധസൈനിക വിഭാഗങ്ങൾ.

Back to top button
error: