CrimeNEWS

ഭാര്യയുടെ അവിഹിതം: വഴിയരികില്‍ ഗുരുതരമായി പരുക്കേറ്റ്  കണ്ട യുവാവ് മരിച്ച സംഭവം കൊലപാതകം,  ഒടുവിൽ ഭാര്യയും ഭർത്താവും  പിടിയില്‍

   തിരുവനന്തപുരം: വഴിയരികില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകം. പാറശാല വള്ളവിള പുത്തന്‍വീട്ടില്‍ ഹനീഫയുടെ മകന്‍ അസീമിന്റെ (27) മരണമാണ് കൊലപാതകം എന്ന് വ്യക്തമായത്. കേസില്‍ ദമ്പതികളായ കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീര്‍ (34), ഭാര്യ ജെനീഫ (26) എന്നിവരെ പൊഴിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

അസീമിനെ കൊലപ്പെടുത്തിയ ശേഷം അപകട മരണമാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ചെങ്കവിള ഒറ്റപ്പാവിള റോഡിൽ വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് തലയ്‌ക്കു സാരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ വഴിയാത്രക്കാര്‍ കണ്ടത്. തുടര്‍ന്ന് സ്ഥലത്തിയ പൊലീസ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.  ഇന്ന് (വെളളി) രാവിലെ 11 മണിയോടെ അസിം മരിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

മാങ്കുഴിയിലെ വീട്ടിൽ താമസിക്കുന്ന ജെനീഫയും കൊല്ലങ്കോടുള്ള ഇറച്ചിക്കോഴി വിൽപന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അസീമും തമ്മിൽ രഹസ്യ ബന്ധം ഉണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി അവിചാരിതമായി ഭാര്യവീട്ടിൽ എത്തിയ ഷമീർ, അസീമിനെ കാണുകയും ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു.

ഇതിനിടെ ഷമീർ അസീമിനെ പട്ടികകൊണ്ട് തലയ്ക്കടിച്ചു. നിലത്തു വീണ അസീം മരിച്ചെന്ന് സംശയിച്ച് ജെനീഫയും ഷമീറും ചേർന്ന് സ്കൂട്ടറിന്റെ നടുക്ക് ഇരുത്തി ഇയാളെ പനങ്കാലയിലെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ചു. തുടർന്നാണ് പൊലീസ് ആശുപത്രിയിലെത്തിച്ചതും അസീം മരണപ്പെട്ടതും.

പൊഴിയൂര്‍ പൊലീസ് തമിഴ്‌നാട് അതിര്‍ത്തിയിലുള്ള അസീമിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് അസീമും ജെനീഫയുമായുളള ബന്ധത്തെ കുറിച്ച് വിവരം ലഭിച്ചത്.

ഇതോടെ അസീം വ്യാഴാഴ്ച രാത്രി ജെനീഫയുടെ വീട്ടിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു. ജെനീഫയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും ആദ്യം കുറ്റം നിഷേധിച്ചു. പിന്നീട് ഇവർ കുറ്റമേറ്റു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷമീറിനെയും പിടികൂടിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മണിക്കൂറുകൾക്കകമാണ് പൊഴിയൂർ പ്രതികളെ പിടികൂടിയത്.

Back to top button
error: