KeralaNEWS

കാമുകിയുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കുമെന്ന് പ്രിൻസിപ്പാൾ, കാമുകനും കൂട്ടുകാരും ചേർന്ന് പ്രിൻസിപ്പാളിനെ പഞ്ഞിക്കിട്ടു

ഗുരുവായൂരിൽ പ്രിൻസിപ്പാലിനെ ആക്രമിച്ചത് വിദ്യാർത്ഥിനിയുടെ കാമുകനും കൂട്ടുകാരും. ഫീസ് കുടിശിക തീർക്കാത്തവരുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കും എന്ന് പറഞ്ഞതിനാണ് ആക്രമണം

    ഗുരുവായൂർ: ഫീസ് കുടിശിക തീർക്കാത്തവരുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കും എന്ന് പറഞ്ഞ കാരണത്തിന് വിദ്യാർത്ഥിനിയുടെ കാമുകൻ കൂട്ടുകാരുമായി കോളജിലെത്തി പ്രിൻസിപ്പലിനെ അക്രമിച്ചു. ഗുരുവായൂർ പുന്നത്തൂർ ആര്യാഭട്ടാ വനിതാ കോളജിൽ കയറി പ്രിൻസിപ്പാൽ ഡേവിഡിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേല്പിച്ച കേസിൽ പ്രതികളായ നാലുപേരെ ഗുരുവായൂർ ടെംപിൾ പോലീസ് അറസ്റ്റു ചെയ്തു. എളവള്ളി സ്വദേശികളായ കൊട്ടിലിങ്ങൽ മധുസൂദനൻ മകൻ മാനവ് (19), മണിച്ചാൽ ബ്രിഡ്ജിന് സമീപം എളവള്ളി വീട്ടിൽ ആനന്ദ് മകൻ അഭിജിത് (24), പെരുവല്ലൂർ സ്വദേശി പൂവൻതറ ജോഷി മകൻ യദു കൃഷ്ണ (19), കപ്പാറ സ്വദേശി വാരിയംപുള്ളി സൈനുദ്ധീൻ മകൻ റിഷാൽ ഷാനു (19). എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചക്ക് രണ്ടരമണിയോടെ പ്രതികളെ കോളജിലും പരിസരത്തും തെളിവെടുപ്പിനായി കൊണ്ടുവന്നു.

ഫെബ്രുവരി 28 ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. റിഷാൽ ഷാനുവിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിലാണ് മറ്റു മൂന്നുപേർ കൃത്യ നിർവഹണത്തിന് എത്തിയത്. യദു കൃഷ്ണ ബൈക്കിൽ തന്നെ ഇരുന്നു. മാനവും അഭിജിത്തുമാണ്  കോളജിൽ എത്തിയത്. മാസ്ക് ധരിച്ച് കോളജിൽ എത്തിയ ഇവർ പ്രൻസിപ്പാലെ അന്വേഷിക്കുകയും ഒരാൾ റൂമിൽ കയറി പ്രിൻസിപ്പാൾ ഡേവിഡിനെ ആക്രമിക്കുകയും ആയിരുന്നു. സംഭവം കണ്ട് അധ്യാപികമാർ ഒച്ചവെച്ചതോടെ ഇരുവരും ഓടി പുറത്തെത്തി ബൈക്കിൽ കയറി രക്ഷപ്പെട്ടു. രക്തത്തിൽ കുളിച്ചു നിന്ന ഡേവിഡിനെ മറ്റ് അധ്യാപകരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഡേവിഡിന്റെ നെറ്റിയിലും ചെവിക്ക് പിറകിലുമായി ഏഴു സ്റ്റിച്ചുകൾ ഇട്ടു. ഇടിക്കട്ട പോലെയുള്ള മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചത്.

  കോളജിനടുത്ത് പുന്നത്തൂർ റോഡിൽ ബൈക്കുകൾ നിർത്തി രണ്ടു പേർ കോളജിൽ കയറിയതും ഒരാൾ ബൈക്കിൽ തന്നെ കാത്തിരുന്നതും  നാട്ടുകാരിൽ ചിലരും ശ്രദ്ധിച്ചിരുന്നു.

സമീപ പ്രദേശത്തുള്ള സി സി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇന്നലെ കസ്റ്റഡിയിൽ എടുത്ത പ്രതികളെ വിയ്യൂർ ഡിറ്റക്ഷൻ സെന്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഗുരുവായൂരിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്തതിനു ശേഷമാണ് തെളിവെടുപ്പ് നടത്തിയത്.

Back to top button
error: