KeralaNEWS

ചിലവന്നൂര്‍  പാലം പുനര്‍നിര്‍മ്മാണം; ഫെബ്രുവരി 15 മുതല്‍ കൊച്ചിയിൽ ഗതാഗത നിയന്ത്രണം

കൊച്ചി: ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ഈ മേഖലയില്‍ ഗതാഗതം ഫെബ്രുവരി 15 മുതൽ വഴിതിരിച്ചുവിടും.

ഈ മാസം 15 മുതലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. ചിലവന്നൂർ ഭാഗത്ത് നിന്ന് തൈക്കൂടം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചിലവന്നൂർ റോഡ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ജനതാ റോഡിലേക്കും പോകേണ്ടതാണ്. ഭാരവാഹനങ്ങള്‍ കെ പി വള്ളോൻ റോഡ് വഴി ചിലവന്നൂർ ഭാഗത്തേക്ക് പോകണമെന്നാണ് നിർദ്ദേശം. തൈക്കൂടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ജനതാ റോഡ് അല്ലെങ്കില്‍ ബൈപ്പാസ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ചിലവന്നൂർ ഭാഗത്തേക്കും പോകണ്ടതാണ്. നിർമ്മാണ പ്രവർത്തനങ്ങള്‍ തീരുന്നത് വരെ ഈ മേഖലയില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ ഗതാഗതം വഴിതിരിച്ച്‌ വിടുന്നതാണ്.

Signature-ad

ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്റ്റ് സഹകരണ സൊസൈറ്റിക്കാണ് നിർമ്മാണത്തിന്റെ ടെൻഡർ ലഭിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഒത്തുകൂടാനും കായല്‍ ഭംഗി ആസ്വദിക്കാനുമാകുന്ന തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നടപ്പാതകളടക്കം വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും 180 മീറ്റർ നീളത്തില്‍ ഒരുങ്ങുന്ന പുതിയ പാലത്തിന്റെ നിർമ്മാണം. ചിലവന്നൂർ കനാലിന്റെ ഇരു ഭാഗങ്ങളിലുമുള്ള നടപ്പാത മുഖ്യ ആകർഷണമാകും. തണല്‍ മരങ്ങളും ഇരിപ്പിടങ്ങളും വാണിജ്യാടിസ്ഥാനത്തിലുള്ള കിയോസ്കുകളും സ്ഥാപിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

കെഎംആർഎല്ലിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന പദ്ധതിയുടെ ഭാഗമായി ഈ മേഖലയില്‍ ഡ്രഡ്ജിംഗ് നടത്തുകയും കായലിലെ പോളകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പുതിയ പാലം വരുന്നതോടെ കുമ്ബളം, തേവര ഭാഗങ്ങളില്‍ നിന്ന് വരുന്ന വാട്ടർ മെട്രോ സർവ്വീസുകളെ എളംകുളം മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ സാധിക്കും. ജലഗതാഗത രംഗത്തെ ടൂറിസം സാധ്യതകള്‍ കൂടി മുന്നില്‍ക്കണ്ടുള്ള വികസനമാണ് കെഎംആർഎല്‍ ലക്ഷ്യമിടുന്നത്. തണ്ണീർമുക്കം ബണ്ട് മുതല്‍ മരട് വഴി എളംകുളം ഭാഗത്തേക്ക് ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് സർവ്വീസ് നടത്താനുള്ള സാഹചര്യമൊരുങ്ങും. പെഡല്‍ ബോട്ടിംഗ്, കയാകിംഗ് ഉള്‍പ്പെടെയുള്ള വാട്ടർ സ്പോർസ് സാധ്യതകളും ഈ മേഖലയില്‍ ഒരുങ്ങും.ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന്റെ പുനർ നിർമ്മാണം 20 മാസം കൊണ്ട് പൂർത്തിയാക്കുവാനാണ് കെഎംആർഎല്‍ ലക്ഷ്യമിടുന്നത്.

Back to top button
error: