IndiaNEWS

മദ്രസയും പള്ളിയും പൊളിച്ചു; ഉത്തരാഖണ്ഡില്‍ വര്‍ഗീയ സംഘര്‍ഷം പടരുന്നു, നാലു പേര്‍ മരിച്ചു, 250 പേര്‍ക്ക് പരിക്ക്: സ്കൂളുകള്‍ അടച്ചു

     ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിൽ മദ്രസ പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട്  നടന്ന സംഘര്‍ഷത്തില്‍ നാലു പേര്‍ മരിച്ചു. വിവിധ പ്രദേശങ്ങളിലായി ഉണ്ടായ സംഘര്‍ഷത്തില്‍ 250ഓളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ തന്നെ നൈനിതാൾ ജില്ലാ മജിസ്‌ററ്റ് ബൻഭൂൽപുരയിൽ ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിച്ചിരുന്നു. സംഭവസ്ഥലത്ത് ഇന്റർനെറ്റ് വിച്ഛേദിക്കുകയും സ്കൂളുകൾ അടച്ചിടുകയും ചെയ്തു.

നൈനിതാൾ ജില്ലയിലെ ഹൽദ്വാനിയിലെ ബൻഭൂൽപുരയിലാണ് സർക്കാർ ഭൂമിയിൽ അതിക്രമിച്ച് നിർമ്മിച്ച മദ്രസയും ഭൂഗർഭ പള്ളിയും മുൻസിപ്പൽ ഉദ്യോഗസ്ഥരും പോലീസും  ചേർന്ന് പൊളിച്ചു നീക്കിയത്. ഉദ്യോഗസ്ഥർക്കും പോലീസിനും നേരെ ഒരു സംഘം ആളുകൾ കല്ലെറിഞ്ഞതോടെ സംഘർഷം ആരംഭിക്കുകയായിരുന്നു.

Signature-ad

രാംനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ 50 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. 4 പേർ മരിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ നൂറിലധികം പേർക്ക് പരുക്കേറ്റുവെന്നും ചൂണ്ടിക്കാനിച്ചാണ് ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതും, ഇന്റർനെറ്റ് വിച്ഛേദിച്ചതും, സ്കൂളുകൾ അടച്ചിട്ടതെന്നും ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരിച്ചു.

സംഘർഷത്തിന്റെ ഭാഗമായി വ്യാപകമായി കല്ലേറുണ്ടായതായും വാഹനങ്ങൾ കത്തിച്ചതായുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മദ്രസ നിൽക്കുന്നത് സർക്കാർ ഭൂമിയിലാണ് എന്നും ഇത് പൊള്ളിച്ച് മാറ്റുമെന്ന് അറിയിച്ചു കൊണ്ട് നേരത്തെ നോട്ടീസ് നല്കിയിരുന്നെന്നും ജില്ലാ പോലീസ് സൂപ്രണ്ട് പ്രഹ്ലാദ് മീണ അറിയിച്ചു.

ബൻഭൂൽപുര പോലീസ് സ്റ്റേഷന് പുറത്തുണ്ടായ സംഘർഷത്തിൽ ആളുകൾ പൊലീസിന് നേരെ വെടിയുതിർത്തതായും പ്രതിരോധിക്കാൻ പോലീസ് തിരിച്ച് വെടിവച്ചെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. വെടിവയ്പ്പിൽ  4 പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേക്കുകയും ചെയ്തു.  പോലീസ് സ്റ്റേഷൻ കത്തിക്കാൻ ശ്രമിക്കുകയായിരുന്നു  ആൾക്കൂട്ടമെന്നും അതിനെ പോലീസ് പ്രതിരോധിക്കുകയായിരുന്നു എന്നും ജില്ലാ മജിസ്‌ട്രേറ്റ് വന്ദന പറയുന്നു.

ഇത് കരുതിക്കൂട്ടി നടത്തിയ അക്രമണമാണെന്നും, കലാപകാരികൾ എല്ലാം നേരത്തെ ആസൂത്രണം ചെയ്തിരുന്നെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നു. അക്രമിക്കാനാവശ്യമായ കല്ലുകളെല്ലാം നേരത്തെ തന്നെ ആളുകൾ ശേഖരിച്ച് വച്ചിരുന്നു എന്നും എന്നാൽ സംഘർഷം മറ്റു നഗരങ്ങളിലേക്ക് വ്യാപിക്കാതെ ബൻഭൂൽപുരയിൽ മാത്രമായി പിടിച്ച് നിർത്താൻ സാധിച്ചിട്ടുണ്ട് എന്നും കാര്യങ്ങൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും  അറിയുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമി ഉന്നതതല യോഗം വിളിച്ചു.

മദ്രസ പൊളിച്ച് മാറ്റുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഉത്തരാഖണ്ഡ് ഹൈക്കോടതി ഇന്നലെ (വ്യാഴം) പരിഗണിച്ചിരുന്നെങ്കിലും തീരുമാനമൊന്നും ആകാതിരുന്നതിനാൽ നടപടിയുമായി അധികൃതർ മുന്നോട്ട് പോവുകയായിരുന്നു. ഹർജി വീണ്ടും ഫെബ്രുവരി 14 നു പരിഗണിക്കും.

Back to top button
error: