KeralaNEWS

കൊച്ചി മെട്രോ; കാക്കനാട്ടേക്കുള്ള പാതയുടെ  നിർമാണ പ്രവർത്തനങ്ങള്‍ മാർച്ചിൽ ആരംഭിക്കും

കൊച്ചി മെട്രോ രണ്ടാം ഘട്ടമായ കാക്കനാട്ടേക്കുള്ള പാതയുടെ പ്രധാന നിർമാണ പ്രവർത്തനങ്ങള്‍ മാർച്ചോടെ ആരംഭിക്കുമെന്ന് കെഎംആർഎൽ.

പാലാരിവട്ടം മുതല്‍ കാക്കനാട് വരെ റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജെഎല്‍എൻ സ്റ്റേഡിയം മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്ത് സ്ഥലമേറ്റെടുക്കലിന് കാലതാമസം നേരിട്ടിരുന്നു. എന്നാല്‍ തടസങ്ങള്‍ നീങ്ങിയതോടെ സ്ഥലമേറ്റെടുക്കല്‍ നടപടിയും ആരംഭിച്ചിട്ടുണ്ട്.

കൊച്ചിൻ സെസ് മെട്രോ സ്റ്റേഷനില്‍ പ്രവേശന കവാടത്തിന്‍റെയും പുറത്തേക്കിറങ്ങുന്ന ഭാഗത്തിന്‍റെയും പൈലിങ് ജോലികള്‍ പൂർത്തീകരിച്ചിട്ടുണ്ട്. കിൻഫ്ര സ്റ്റേഷനിലും സ്റ്റേഷൻ പൈലിങ് ജോലികള്‍ അടുത്തയാഴ്ച തുടങ്ങും. ഇൻഫോപാർക്ക് സ്റ്റേഷനിലും എൻട്രി – എക്‌സിറ്റ് ഭാഗത്തിന്‍റെ ജോലികള്‍ ഉടൻ തുടങ്ങും. ജെഎല്‍എൻ സ്റ്റേഡിയം മുതല്‍ കാക്കാനാട് വരെയുള്ള റൂട്ടിലെ മെട്രോ ലൈൻ നിർമാണം വരുന്ന 24 മാസത്തിനുള്ളില്‍ പൂർത്തിയാക്കുകയാണ് കെഎംആർഎല്‍ ലക്ഷ്യമിടുന്നത്.

കേരള ബജറ്റില്‍ രണ്ടാം ഘട്ടം മെട്രോ ലൈൻ നിർമാണത്തിനായി 239 കോടി രൂപ വകയിരുത്തിയിരുന്നു.യാത്രക്കാര്‍ക്ക് മെട്രോ സ്റ്റേഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള മോട്ടര്‍ ഇതര ഗതാഗത പദ്ധതി വിദേശ വായ്പാ സഹായത്തോടെ നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി 91 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്

Back to top button
error: