KeralaNEWS

മലയാളത്തിൻ്റെ മഹാസാഹിത്യകാരന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രീതിയൻ കാതോലിക്ക ബാവായുടെ ആദരം

കോഴിക്കോട്. നവതിയുടെ നിറവിലായ പ്രിയ എഴുത്തുകാരന് ആശംസയുമായി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രീതിയൻ കാതോലിക്ക ബാവാ. താൻ എറെ ആരാധിക്കുന്ന മലയാളത്തിൻ്റെ അതുല്യ പ്രതിഭയായ എം.ടി . വാസുദേവൻ നായരെ കോഴിക്കോട്ടെ അദ്ദേഹത്തിൻ്റെ ഭവനത്തിൽ എത്തിയാണ് പരിശുദ്ധ കാതോലിക്ക ബാവാ ആദരിച്ചത് . സഭയുടെ ആദരവും അദ്ദേഹം അറിയിച്ചു.

 

പ്രിയ എഴുത്തുകാരന് നവതി സമ്മാനമായി ബൈബിളും പേനയും പരിശുദ്ധ കാതോലിക്ക ബാവാ കരുതിയിരുന്നു. മലയാളം ഉള്ളടത്തോളം കാലം എം.ടി വാസുദേവൻ നായരുടെ കൃതികൾ അനശ്വരമായി നിൽക്കുമെന്ന് കാതോലിക്കാ ബാവാ പറഞ്ഞു .എം.ടിയുടെ വിവിധ കൃതികളിലെ ഉദ്ദരണികളും കാതോലിക്ക ബാവാ അനുസ്മരിച്ചു.

ആധ്യാത്മിക നിറവിൻ്റെ ഉന്നതിയിൽ നിൽക്കുമ്പോഴും ഭവനത്തിൽ എത്തിയുള്ള കാതോലിക്ക ബാവായുടെ ആദരവ് നവതി നിറവിൽ ലഭിച്ച വലിയ അംഗീകാരമായി കാണുന്നതായി എം.ടി വാസുദേവൻ നായരും പറഞ്ഞു. തൻ്റെ കൃതികൾ നൽകിയാണ് അദ്ദേഹം കാതോലിക്ക ബാവായെ തിരികെ യാത്രയാക്കിയത്. മമ്മൂട്ടി നേതൃത്യം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷനൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയും ഒപ്പമുണ്ടായിരുന്നു. പതഞ്ജലി മാനേജിംഗ് ഡയറക്ടർ ഡോ.ജ്യോതിഷ് കുമാറും ചടങ്ങിൽ സംബന്ധിച്ചു.

Back to top button
error: