KeralaNEWS

മതസൗഹാ‍ര്‍ദ്ദത്തിന്റെ വലിയ സന്ദേശവുമായി ഗീവ‍ര്‍ഗീസ് പുണ്യാളന്റെ പള്ളിക്ക് മുന്നില്‍ ശംഖുനാദം

ആലപ്പുഴ: ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ മുന്നിലായിരുന്നു ആ കൗതുക കാഴ്ച. പള്ളിക്ക് മുന്നിലെത്തി ഒരാള്‍ ശംഖുനാദം മുഴക്കുന്നു.

എന്നാല്‍ വെറും ഒരു കാഴ്ചയ്ക്കപ്പുറം മതസൗഹാ‍ര്‍ദ്ദത്തിന്റെ വലിയ സന്ദേശം നല്‍കുന്ന ചടങ്ങായിരുന്നു അത്. ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ദേവി, ഗീവര്‍ഗ്ഗീസ് പുണ്യാളന്റെ പേരിലുള്ള വലിയ പള്ളിയില്‍ നിന്ന് പറ വഴിപാട് സ്വീകരിക്കാനെത്തും എന്ന് അറിയിക്കുന്നതായിരുന്നു പള്ളിയുടെ മുന്നില്‍ നിന്ന് മുഴക്കിയ ശംഖുനാദം.

Signature-ad

നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന മത സൗഹാര്‍ദ്ദത്തിന്റെ ചരിത്ര സാക്ഷ്യമാണിത്. ഒരു കാലത്ത് ദേവീക്ഷേത്രത്തിന് സമീപത്ത് തന്നെയായിരുന്നു പള്ളിയും നിലനിന്നിരുന്നത്. പിന്നീട് കാലക്രമേണ ദേശീയ പാതയോരത്ത് ഇപ്പോള്‍ കാണുന്ന സ്ഥലത്തേക്ക് പള്ളി മാറ്റി സ്ഥാപിക്കപ്പെട്ടു.

വലിയ പള്ളി ഇടവകക്കാരും ക്ഷേത്ര വിശ്വാസികളും മുൻ കൈയ്യെടുത്താണ് നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആചാരങ്ങള്‍ മുടക്കം കൂടാതെ ഇന്നും തുടര്‍ന്നു വരുന്നത്.ചേപ്പാട് വലിയപള്ളിയിലെ ഗീവര്‍ഗ്ഗീസ് പുണ്യാളനും വെട്ടിക്കുളങ്ങര ദേവിയും സഹോദരീ സഹോദരന്മാരാണെന്നാണ് നാട്ടുകാരുടെ വിശ്വാസം.

ശനിയാഴ്ച ദേവി വലിയ പള്ളിയില്‍ പറ സ്വീകരിക്കാനായി എത്തി. വികാരി ഫാ. ബിജി ജോണ്‍, ട്രസ്റ്റി ഉമ്മൻ പി. വര്‍ഗ്ഗീസ്, സെക്രട്ടറി എസ്. ഗീവര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഇടവക ജനങ്ങളും യുവജനസഖ്യം പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്വീകരിച്ച്‌ പറ വഴിപാട് നല്‍കിയത്. വലിയ പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള റാസ ദേശീയപാതയിലൂടെ കടന്നുപോകുമ്ബോള്‍ കാഞ്ഞൂര്‍ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തിന് മുന്നില്‍ ക്ഷേത്ര ഭാരവാഹികളും വിശ്വാസികളും ചേര്‍ന്ന് റാസയെ സ്വീകരിക്കുന്നതും ഇവിടെ പതിവാണ്.

Back to top button
error: