KeralaNEWS

ജെസ്‌ന തിരോധനക്കേസ്; അന്വേഷണം അവസാനിപ്പിച്ച്‌ സിബിഐ

കൊച്ചി: പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച്‌ സിബിഐ.പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന് അറിയിച്ച്‌ സിബിഐ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സിബിഐ കോടതിയിലാണ് കേസ് അന്വേഷിച്ച സിബിഐയുടെ കൊച്ചി യൂണിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.നിര്‍ണായക വിവരങ്ങള്‍ ലഭിക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകാനാകില്ല. കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്ബോള്‍ തുടര്‍ അന്വേഷണം നടത്താമെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടില്‍ നിന്നിറങ്ങിയ ജസ്ന മരിയ ജയിംസ് എവിടെയെന്നതില്‍ വര്‍ഷങ്ങളായി ദുരൂഹത തുടരുകയാണ്. ജസ്ന വിവാഹം കഴിച്ച്‌ വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഈ നിഗമനം തള്ളിയാണ്  സിബിഐ അന്വേഷണം നടത്തിയത്.

2018 മാര്‍ച്ച്‌ 22നാണു  വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജസ്നയെ കാണാതാകുന്നത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇതേ തുടര്‍ന്നാണ് ജസ്നയുടെ സഹോദരനും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുകയും തുടർന്ന് സിബിഐയോട് കേസ് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

Back to top button
error: