CrimeNEWS

സംശയത്തിന്റെ പേരിൽ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷെപ്പെട്ട ഭാര്യയെ സംരക്ഷിച്ചയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: യുവാവിന് ജീവപര്യന്തം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

തൃശൂര്‍: സംശയത്തിന്റെ പേരിൽ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷെപ്പെട്ട ഭാര്യയെ സംരക്ഷിച്ചയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരിമ്പൂര്‍ പരക്കാട് കായല്‍ റോഡ് കോളനിയില്‍ താമസിച്ചിരുന്ന മുറ്റിശേരി വീട്ടില്‍ കൊച്ചുമോന്റെ മകന്‍ രതീഷി(37) നെയാണ് തൃശൂര്‍ അഡീഷനല്‍ ജില്ലാ ജഡ്ജ് കെ ഇ. സാലിഹ് ശിക്ഷിച്ചത്. കരിയാട്ടില്‍ കുട്ടന്റെ മകന്‍ കലേഷിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

2018 സെപ്തംബര്‍ 24ന് രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. സംഭവദിവസം രാത്രി 10.30 ഓടെ പ്രതി വീട്ടില്‍വച്ച് ഭാര്യയെ വാള്‍ ഉപയോഗിച്ച് വെട്ടി. സംശയം ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ ഭാര്യ രക്ഷപ്പെട്ട് പുറത്തേക്ക് ഓടുകയായിരുന്നു. ഭാര്യയെ തിരഞ്ഞ് പ്രതി സംഭവസ്ഥലത്തുള്ള വീടുകളില്‍ കയറിയിറങ്ങി. ഇതിനിടെയാണ് കലേഷും കുടുംബവും താമസിക്കുന്ന വീട്ടിലെത്തിയത്. തന്റെ ഭാര്യയെ ഒളിപ്പിച്ചുവച്ചതായി ആരോപിച്ച് പ്രതി കലേഷിനെ വാളുകൊണ്ട് വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് കലേഷ് പുറത്തേക്കോടിയെങ്കിലും പിന്നാലെയെത്തി തുടര്‍ച്ചയായി വെട്ടി കൊലപ്പെടുത്തി.

Signature-ad

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 15 സാക്ഷികളെയും 25 രേഖകളും ഹാജരാക്കി. ആക്രമണത്തെ തുടര്‍ന്ന് ഭാര്യയുടെ ചികിത്സാ രേഖകളും പൊലീസില്‍ കൊടുത്ത മൊഴിയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ വിചാരണവേളയില്‍ ദൃക്‌സാക്ഷിയായ പ്രതിയുടെ ഭാര്യ കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്നു.

ഭാര്യയുടെ ചികിത്സാരേഖകളും പൊലീസിന് നല്‍കിയ മൊഴിയും ഹാജരാക്കി പൊലീസ് എതിര്‍ വിസ്താരം നടത്തിയതിനാല്‍ കോടതി ഭാര്യയുടെ കൂറുമാറ്റം വിശ്വാസത്തിലെടുത്തില്ല. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി വാദിക്കാനും പ്രതിഭാഗം ശ്രമിച്ചിരുന്നു. എന്നാല്‍ അതെല്ലാം തള്ളി നടന്നത് അതിക്രൂരമായ കൊലപാതകമാണെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. മുമ്പ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

തുടര്‍ന്നാണ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും പുറമെ നാല് വര്‍ഷം കൂടുതല്‍ കഠിന തടവും 3,50,000 രൂപ പിഴയും കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. അന്തിക്കാട് സി.ഐ. ആയിരുന്ന പി.കെ. മനോജ് കുമാറാണ് കേസന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍, പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായ ലിജി മധു, കെ.പി. അജയ് കുമാര്‍ എന്നിവര്‍ ഹാജരായി.

Back to top button
error: