NEWSWorld

ഇറ്റലിയിലെ ഏറ്റവും വലിയ മാഫിയാ വിചാരണയില്‍ ഉള്‍പ്പെട്ടിരുന്ന 200ല്‍ അധികം പ്രതികള്‍ക്ക് 2,200 വര്‍ഷത്തിലേറെ തടവിന് വിധിച്ചു!

ചില രാജ്യങ്ങൾ മറ്റ് ചില രാജ്യങ്ങളുടെ നിയമങ്ങൾ അത് പോലെ തന്നെയോ ചെറിയ മാറ്റങ്ങളോടെയോ പകർത്താറുണ്ടെങ്കിലും ലോകത്തിലെ ഓരോ രാജ്യത്തിനും സ്വന്തം നിയമങ്ങളാണ് ഉള്ളത്. ഉദാഹരണമായി ഇന്ത്യയിൽ ജീവപര്യന്തം തടവ് വെറും 14 വർഷമാണ്. എന്നാൽ ഇറ്റലിയിൽ ഇത്, 26 വർഷമാണ്. പറഞ്ഞുവരുന്നത് ഇറ്റലിയിൽ കഴിഞ്ഞ ദിവസം വന്ന ഒരു കോടതി വിധിയെ കുറിച്ചാണ്. ഇറ്റലിയിലെ ഏറ്റവും വലിയ മാഫിയാ വിചാരണയിൽ ഉൾപ്പെട്ടിരുന്ന 200 ൽ അധികം പ്രതികൾക്ക് മൊത്തം 2,200 വർഷത്തിലേറെ തടവിന് വിധിച്ചു. മൂന്ന് വർഷമായി നടക്കുന്ന വിചാരണയിൽ ‘എൻഡ്രാംഗെറ്റ’ (Ndrangheta) എന്ന മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളെ കൊള്ളയടിക്കൽ മുതൽ മയക്കുമരുന്ന് കടത്ത് വരെയുള്ള കുറ്റകൃത്യങ്ങൾക്കാണ് ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ടവരിൽ മുൻ ഇറ്റാലിയൻ സെനറ്ററും ഉൾപ്പെടുന്നെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. വിധികൾക്കെതിരെ അപ്പീലിന് വകുപ്പിണ്ട്.

യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള ക്രിമിനൽ മാഫിയാ സംഘടനകളിൽ ഒന്നാണ് എൻഡ്രാംഗെറ്റ. തെക്കൻ ഇറ്റലിയിലെ രാഷ്ട്രീയത്തിലും സമൂഹത്തിലും ഈ മാഫിയാ സംഘങ്ങൾക്കുള്ള സ്വാധീനം കേസിനിടെ വ്യക്തമായിരുന്നു. പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ മുതൽ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഉൾപ്പെടുന്ന വിപുലമായ ബന്ധം എൻഡ്രാംഗെറ്റയ്ക്ക് ഉണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ പാർട്ടിയായ ഫോർസ ഇറ്റാലിയയുടെ അഭിഭാഷകനും മുൻ സെനറ്ററുമായ ജിയാൻകാർലോ പിറ്റെല്ലിയാണ് ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. പിറ്റെല്ലിക്ക് 11 വർഷത്തെ തടവ് ലഭിച്ചു. ഒപ്പം ശിക്ഷിക്കപ്പെട്ടവരിൽ സിവിൽ സർവീസുകാർ, വിവിധ വ്യവസായങ്ങളിലെ പ്രൊഫഷണലുകൾ, ഉയർന്ന റാങ്ക് ഉള്ള ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു. അതേ സമയം നൂറിലധികം പ്രതികളെ കോടതി വെറുതെ വിട്ടു.

കേസ് പരിഗണിക്കുന്ന ജഡ്ജിമാർക്ക് പോലീസ് പ്രത്യേക സംരക്ഷണം നൽകിയിരുന്നു. കാലാബ്രിയയിലെ ദരിദ്രമായ പ്രദേശത്ത് നിന്നാണ് എൻഡ്രാംഗെറ്റ എന്ന ക്രിമിനൽ മാഫിയാ സംഘത്തിൻറെ തുടക്കം. പിന്നീട് ലോകത്തിലെ ഏറ്റവും അപകടകരമായ ക്രിമിനൽ സംഘടനകളിലൊന്നായി ഇത് വളർന്നു. യൂറോപ്പിലെ കൊക്കെയ്ൻ വിപണിയുടെ 80 % വരെ ഇത് നിയന്ത്രിക്കുന്നത് എൻഡ്രാംഗെറ്റ എന്ന മാഫിയാ സംഘമാണെന്ന് കരുതുന്നു. ലിംബാഡി പട്ടണത്തിൽ നിന്നുള്ള മൻകൂസോ കുടുംബമാണ് ‘എൻഡ്രാംഗെറ്റ’ എന്ന മാഫിയാ സംഘത്തെ നിയന്ത്രിക്കുന്നത്. ഏകദേശം 60 ബില്യൺ ഡോളറാണ് സംഘത്തിൻറെ വിറ്റുവരവ്. 600 ഓളം അഭിഭാഷകരും 900 സാക്ഷികളും കേസിൻറെ വിചാരണാ വേളയിൽ പങ്കെടുത്തു. കൊലപാതകം, കൊള്ളയടിക്കൽ, മയക്കുമരുന്ന് കടത്ത്, കടം വാങ്ങൽ, ഓഫീസ് ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘത്തിന് അമേരിക്കയിലും ഓസ്‌ട്രേലിയയിലും ശക്തമായ അടിത്തറയുണ്ടെന്നും വിചാരണയ്ക്കിടെ കണ്ടെത്തി. അതേ സമയം 50 ൽ അധികം മുൻ മാഫിയാ അംഗങ്ങൾ വിചാരണയിൽ നിന്നും വിട്ട് നിന്നു.

Back to top button
error: