NEWSWorld

ഗാസയിൽ സുരക്ഷിതമായ ഒരു ഇടം പോലുമില്ലെന്ന് ഐക്യരാഷ്ട്രസഭ; ഗാസയിലെ ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ ഞെട്ടൽ രേഖപ്പെടുത്തി

ജനീവ: ഗാസയിൽ സുരക്ഷിതമായ ഒരു ഇടം പോലുമില്ലെന്ന് ഐക്യരാഷ്ട്രസഭ. ഗാസയിലെ ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഞെട്ടൽ രേഖപ്പെടുത്തി. ഗാസയിലെ സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് ആവർത്തിച്ചു.

ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. രോഗികൾ, ആരോഗ്യ പ്രവർത്തകർ, ആംബുലൻസുകൾ എന്നിവ എല്ലായ്‌പ്പോഴും സംരക്ഷിക്കപ്പെടണമെന്ന് ലോകാരോ​ഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്‌സിൽ കുറിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവരെ താമസിപ്പിച്ചിരുന്ന ഗാസയിലെ സ്കൂളിന് നേരെയും ഇസ്രയേൽ ആക്രമണം നടത്തി. 20 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള തന്റെ മൂന്നാമത്തെ സന്ദർശനത്തിൽ നെതന്യാഹുവിനെ കണ്ട യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ഗാസയ്ക്ക് സഹായം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്തതായി പറഞ്ഞു. എന്നാൽ, ഇക്കാര്യം ഇസ്രയേൽ നിരസിച്ചു. കഴിഞ്ഞ ദിവസവും ഇസ്രയേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ഗാസയിൽ സൈനിക നടപടി തുടർന്നു.

ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. ഒക്‌ടോബർ 7 മുതൽ ഇസ്രയേൽ ആക്രമണത്തിൽ 3,826 കുട്ടികൾ ഉൾപ്പെടെ 9,227 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് 1,400 പേർ കൊല്ലപ്പെട്ടു.

Back to top button
error: