IndiaNEWS

പരീക്ഷാ ഹാളിൽ 9-ാം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ് മരിച്ചു, ചെറുപ്പക്കാർക്കിടയിൽ  ഹൃദയാഘാത മരണങ്ങൾ വ്യാപകം

    ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. രാജ്‌കോട്ടിലെ ജാസ്ദന്‍ സ്വദേശിയായ സാക്ഷി സാജോദര എന്ന 15 കാരിയാണ് മരിച്ചത്. അമ്രേലി സ്‌കൂളില്‍ പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെയാണ് ദാരുണ സംഭവം.

ശാന്തബാ ഗജേര സ്‌കൂളിലെ വിദ്യാര്‍ഥിയായ സാക്ഷി, പരീക്ഷക്കായി ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഉടന്‍തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം  നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അതേസമയം, ഗുജറാതില്‍ ചെറുപ്പക്കാര്‍ക്കിടയല്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സംസ്ഥാനത്ത് ഹൃദയാഘാതവും മരണവും വര്‍ദ്ധിക്കുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. ചെറുപ്പത്തിലെയുള്ള ഹൃദയാഘാത കേസുകള്‍ ഭയാനകമാംവിധം വര്‍ധിച്ചുവരികയാണ്. കൊറോണയ്ക്ക് ശേഷം, ചെറുപ്പക്കാരിലെ ഹൃദയാഘാതങ്ങളുടെയും മരണങ്ങളുടെയും പരമ്പര അവസാനിക്കുന്നില്ലെന്നും പ്രതിദിനം ശരാശരി ഒന്ന് മുതല്‍ മൂന്ന് വരെ ഹൃദയാഘാത കേസുകള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഹൃദയാഘാതം മൂലം 5 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സൂറതില്‍ മൂന്നും ഭാവ്നഗറിലും വഡോദരയിലും ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്.

നേരത്തെ ഗുജറാതില്‍ നവരാത്രി ആഘോഷത്തിനിടെ ഗര്‍ബ നൃത്തം ചെയ്യുമ്പോള്‍ 4 മണിക്കൂറില്‍ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. കൗമാരക്കാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെയുള്ളവര്‍വരെ ഹൃദയാഘാതം കാരണം സംഭവിച്ചതായി മാധ്യമങ്ങൾ  റിപ്പോർട്ട്‍ ചെയ്തു. മരിച്ചവരില്‍ 13 വയസുകാരനും 17 വയസുകാരനുമുണ്ട്.

നവരാത്രിയുടെ ആദ്യ ആറ് ദിവസങ്ങളില്‍, ഗുജറാതില്‍ ഹൃദയ സംബന്ധമായ അസുഖം കാരണം എമര്‍ജന്‍സി ആംബുലന്‍സ് സേവനം തേടി 521 കോളുകള്‍ വന്നു. ശ്വാസതടസത്തിന് ചികിത്സയ്ക്കായി ആംബുലന്‍സ് സഹായം തേടി 609 കോളുകള്‍ ലഭിച്ചു. ഇതോടെ ഗര്‍ബ വേദികള്‍ക്ക് സമീപമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കമ്മ്യൂണിറ്റി ഹെല്‍ത് സെന്ററുകള്‍ക്കും ഗുജറാത് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

Back to top button
error: