IndiaNEWS

അഭിമാന പുരിയമാകണം മലയാളി: യുനെസ്‌കോയുടെ സാഹിത്യ നഗര പദവി കോഴിക്കോടിന്, ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്‍ഡ്യന്‍ നഗരം

    കോഴിക്കോടിന് യുനെസ്‌കോ സാഹിത്യനഗരം പദവി ലഭിച്ചു. ഐക്യരാഷ്ട്രസഭയുടെ ഉപസംഘടനയായ യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളിലാണ് കോഴിക്കോടും ഇടംപിടിച്ചിരിക്കുന്നത്. ഈ നേട്ടം കരസ്തമാക്കുന്ന ഇന്‍ഡ്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്.

വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗരാസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നല്‍കുന്നത്.

സാഹിത്യ പൈതൃകം കണക്കിലെടുത്താണ് അംഗീകാരം. ഇതോടെ ഒന്നര വര്‍ഷമായുള്ള കോര്‍പറേഷന്റെ പരിശ്രമങ്ങളാണ് ഫലം കണ്ടത്. നേരത്തെ, കില മുന്നോട്ടുവച്ച നിര്‍ദേശവുമായി കോര്‍പറേഷന്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. ചെക് റിപബ്ലികിലെ പ്രാഗ് യൂണിവേഴ്‌സിറ്റിയുടെ സഹായവും കോര്‍പറേഷന്‍ തേടിയിരുന്നു. സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യ നഗരം പ്രാഗ് (2014) ആണ്.

പ്രാഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിനിയായ ലുദ്മില കൊലൗചോവ കോഴിക്കോട്ടെത്തി തയാറെടുപ്പിന് സഹകരിച്ചിരുന്നു. കോഴിക്കോട്ട് 500ലേറെ ഗ്രന്ഥശാലകളും 70ലേറെ പുസ്തക പ്രസാധകരും ഉള്ളതായി അവര്‍ കണ്ടെത്തിയിരുന്നു. കേരള സാഹിത്യോത്സവത്തിന്റെ സ്ഥിരം വേദിയായ കോഴിക്കോട്ട് നിരവധി പുസ്തകോത്സവങ്ങള്‍ നടത്തുന്നതും നഗരത്തെ നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായി.

പുതുതായി തിരഞ്ഞെടുത്ത 55 നഗരങ്ങളിലാണ് കേരളത്തിന് അഭിമാനമായി കോഴിക്കോട് ഇടംപിടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറും പുതിയ പട്ടികയിലുണ്ട്. സംഗീത നഗരങ്ങളുടെ പട്ടികയിലാണ് ഗ്വാളിയോര്‍ ഇടംനേടിയിരിക്കുന്നത്.

Back to top button
error: