KeralaNEWS

യഹോവ സാക്ഷികളുടെ പ്രാർഥനാ യോഗത്തിൽ പങ്കെടുത്ത പച്ചാളം സ്വദേശിനിയുടെ വീട്ടിൽനിന്ന് 28 പവൻ സ്വർണവും വജ്രാഭരണങ്ങളും കവർന്നു; പ്രതി അറസ്റ്റിൽ

     കളമശേരിയിൽ യഹോവ സാക്ഷികളുടെ യോഗം നടക്കുമ്പോൾ അതിൽ പങ്കെടുത്ത വീട്ടമ്മയുടെ വീട്ടിൽനിന്ന് 18 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. പച്ചാളത്ത് തങ്കം ജോണിന്റെ വീട്ടിലാണ്  സംഭവം. സ്ഫോടനം നടന്ന യോഗത്തിൽ പങ്കെടുത്ത സ്ത്രീയുടെ വീട്ടിലാണ് കവർച്ച നടന്നത്. എളംകുളം ബോസ് നഗറിൽ ജോർജ് പ്രിൻസാണ് അറസ്റ്റിലായത്.

28 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളുമാണ് മോഷണം പോയത്. 29ന് രാവിലെ 8.30ന് പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതിൽ പൊളിച്ചു പ്രതി അകത്തു കടന്നു. കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്ന ശേഷം 28 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും കവരുകയായിരുന്നു. മോഷണം നടക്കുമ്പോൾ തങ്കവും കുടുംബവും കളമശേരിയിലെ പ്രാർഥനാ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള പ്രതി മുൻ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയത്.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി 24 മണിക്കൂറിനകം പ്രതിയെ പിടികൂടി.

Back to top button
error: