LocalNEWS

കേരളീയം 2023- ന്റെ ഭാഗമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം; സൗജന്യസേവനവുമായി കെഎസ്ആർടിസി ഇലക്ട്രിക് ബസും, നിർദിഷ്ട സ്ഥലങ്ങളിലല്ലാതെയുള്ള പാർക്കിംഗ് അനുവദിക്കില്ല

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്നും കേരളീയത്തിന്റെ മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സന്ദർശകർക്ക് സൗജ്യനയാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും.

നവംബർ ഒന്നിന് ആരംഭിക്കുന്ന കേരളീയത്തിന്റെ ട്രാഫിക്, സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കുന്നതിനായി കനകക്കുന്ന് പാലസ് ഹാളിൽ വിളിച്ചുചേർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ. വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ വൈകുന്നേരം ആറുമണി മുതൽ 10 മണി വരെ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ മേഖലയിൽ കേരളീയത്തിലെ വേദികൾ ബന്ധിപ്പിച്ചുകൊണ്ട് സന്ദർശകർക്ക് സൗജന്യയാത്ര ഒരുക്കാൻ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ കെ.എസ്.ആർ.ടി.സി. സ്ജ്ജീകരിച്ചിട്ടുണ്ട്.

Signature-ad

ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തരസർവീസും മാത്രമേ ഈ മേഖലയിൽ അനുവദിക്കു. നിർദിഷ്ട 20 പാർക്കിംഗ് സ്ഥലങ്ങളിൽനിന്നു ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കിൽ കെ.എസ്.ആർ.ടി.സി. യാത്ര ഒരുക്കും. കവടിയാർ മുതൽ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവൻ വാഹനങ്ങളും കടത്തിവിടുന്നതാണ്.

നിർദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാർക്കിംഗ് അനുവദിക്കില്ല. ഈ മേഖലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങൾ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്. പാളയം യുദ്ധസ്മാരകം: പട്ടം, പി.എം.ജി. ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് യുദ്ധസ്മാരകം വേൾഡ് വാർ മെമ്മോറിയൽ പാളയം വഴി റോഡ് ക്രോസ് ചെയ്തു സർവീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷൻ -തമ്പാനൂർ ഭാഗത്തേക്ക് പോകാവുന്നതാണ്.

ട്രാഫിക് തിരിച്ചുവിടുന്ന സ്ഥലങ്ങൾ

1. പട്ടം ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പിഎംജിയിൽ നിന്നും ജിവി രാജ- യുദ്ധ സ്മാരകം -പാളയം പഞ്ചാപുര- ബേക്കറി -തമ്പാനൂർ വഴി പോകാവുന്നതാണ്.
2. പാറ്റൂർ ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്‌ക്വയർ -അണ്ടർ പാസേജ് – ബേക്കറി- തമ്പാനൂർ വഴിയോ വഞ്ചിയൂർ- ഉപ്പിടാംമൂട് -ശ്രീകണ്‌ഠേശ്വരം ഫ്‌ളൈഓവർ വഴിയോ പോകാവുന്നതാണ്
3. ചാക്ക ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇഞ്ചക്കൽ- അട്ടക്കുളങ്ങര- കിള്ളിപ്പാലം , വഴിയോ ഇഞ്ചക്കൽ- ശ്രീകണ്‌ഠേശ്വരം- തകരപ്പറമ്പ് മേൽപ്പാലം വഴിയോ പോകാവുന്നതാണ്.
4. പേരൂർക്കട ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ പൈപ്പിൻമൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകാവുന്നതാണ്.
5. തമ്പാനൂർ-കിഴക്കേകോട്ട ഭാഗത്തുനിന്നു കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്പാനൂർ- പനവിള-ഫ്്‌ളൈ ഓവർ അണ്ടർ പാസേജ് -ആശാൻ സ്‌ക്വയർ- പിഎംജി വഴി പോകാവുന്നതാണ്.
6. തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തൈക്കാടു- വഴുതക്കാട് എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം വഴി പോകാവുന്നതാണ്.
7. തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര ഈഞ്ചക്കൽ വഴിയോ ശ്രീകണ്‌ഠേശ്വരം-ഉപ്പളാമൂട് – വഞ്ചിയൂർ- പാറ്റൂർ വഴിയോ പോകാവുന്നതാണ്
8. തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര- മണക്കാട് -അമ്പലത്തറ വഴി പോകാവുന്നതാണ്
9. അമ്പലത്തറ- മണക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര ഭാഗത്തുനിന്നും തിരിഞ്ഞ് കിള്ളിപ്പാലം ഭാഗത്തേക്കും ഇഞ്ചക്കൽ ഭാഗത്തേക്കും പോകാവുന്നതാണ്.

പാർക്കിംഗ് സോൺ: വിവിധ വേദികളിൽ നടക്കുന്ന പരിപാടികൾ കാണുന്നതിലേക്ക് വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ താഴെപ്പറയുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്.

  1. പബ്ലിക് ഓഫീസ് ഗ്രൗണ്ട്, മ്യൂസിയം
  2. ഒബ്‌സർവേറ്ററി ഹിൽ, മ്യൂസിയം
  3. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം
  4. വാട്ടർ വർക്ക്‌സ് കോമ്പൗണ്ട്, വെള്ളയമ്പലം
  5. സെനറ്റ് ഹാൾ, യൂണിവേഴ്‌സിറ്റി
  6. സംസ്‌കൃത കോളജ്, പാളയം
  7. ടാഗോർ തിയറ്റർ, വഴുതക്കാട്,
  8. വിമൺസ് കോളജ്, വഴുതക്കാട്.
  9. സെന്റ് ജോസഫ് സ്‌കൂൾ, ജനറൽ ആശുപത്രിക്കു സമീപം
  10. ഗവ. മോഡൽ എച്ച്.എസ്.എസ്, തൈക്കാട്
  11. ഗവ. ആർട്‌സ് കോളജ്, തൈക്കാട്
  12. ശ്രീ സ്വാതിതിരുനാൾ സംഗീതകോളജ് , തൈക്കാട്
  13. മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തമ്പാനൂർ
  14. ഗവ. ഫോർട്ട് ഹൈസ്‌കൂൾ
  15. അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്‌കൂൾ
  16. ആറ്റുകാൽ ഭഗവതിക്ഷേത്രമൈതാനം
  17. ഐരാണിമുട്ടം ഗവ. ഹോമിയോആശുപത്രിഗ്രൗണ്ട്
  18. പൂജപ്പുര ഗ്രൗണ്ട്
  19. ബി.എസ്.എൻ.എൽ. ഓഫീസ്, കൈമനം
  20. ഗിരിദീപം കൺവെൻഷൻ സെന്റർ, നാലാഞ്ചിറ

പാർക്കിംഗ് സ്ഥലങ്ങളിൽനിന്നു വിവിധ വേദികളിലേക്ക് പോകേണ്ട പൊതുജനങ്ങൾ കെഎസ്ആർടിസി ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കും.

പൊതുജനങ്ങൾക്ക് സംശയങ്ങളും അഭിപ്രായങ്ങളും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് 9497930055
ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ട്രാഫിക് സൗത്ത്
9497987002
ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ട്രാഫിക് നോർത്ത് 9497987001
എ.സി.പി. ട്രാഫിക് സൗത്ത്: 9497990005
എ.സി.പി. ട്രാഫിക് നോർത്ത്: 9497990006

ശക്തമായ സുരക്ഷയുമായി പോലീസ്

കേരളീയത്തിനായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് തിരുവനന്തപുരം സിറ്റി പോലീസ് ഒരുക്കിയിട്ടുള്ളത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാലുസോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായി തിരിച്ച് പഴുതടച്ചുള്ള സുരക്ഷാക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്.

സുരക്ഷയുടെ മേൽനോട്ടത്തിനായി 19 എ.സി.പി/ഡിവൈ.എസ്.പിമാരും. 25 ഇൻസ്‌പെക്ടർമാർ, 200 എസ്.ഐ./എ.എസ്.ഐ. ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥർ 250നു മുകളിൽ വനിതാ ബറ്റാലിയനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും ഇതിനു പുറമേ 300 വോളണ്ടിയർമാർ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

പ്രധാന വേദികളിൽ ആരോഗ്യവകുപ്പിന്റെയും ഫയർഫോഴ്‌സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആംബുലൻസ് അടക്കമുള്ള സേവനം ഉറപ്പാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളിൽ പോലീസിന്റെയും സിറ്റി ഷാഡോ ടീമിന്റെയും നിരന്തരമായ നിരീക്ഷണവും ശക്തമാക്കും. തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള റോഡുകൾ/ഇടറോഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിശ്ചിത ഇടവേളകളിൽ പട്രോളിങ് ശക്തമാക്കും. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കും.

രണ്ടു സ്‌പെഷ്യൽ പോലീസ് കൺട്രോൾ റൂം കനകക്കുന്നിലും പുത്തരികണ്ടത്തും സജ്ജമാക്കും. പത്ത് എയ്ഡ് പോസ്റ്റ്/സബ് കൺട്രോൾ റും കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയാറാക്കിയിട്ടുണ്ട്. സിറ്റിയിലെ ട്രാഫിക് ലൈവ് ആയി നിരീക്ഷിക്കുന്നതിനായി വയർലെസ്, ക്യാമറ, ഇന്റർനെറ്റ്, ലൈവ് അപ്‌ഡേറ്റ് എന്നിവ പ്രയോജനപ്പെടുത്തുന്നതുമാണ്. പത്രസമ്മേളനത്തിൽ ഐ.ജി: ജി. സ്പർജൻകുമാർ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു ഡി.സി.പി. പി. നിഥിൻരാജ്, എന്നിവർ പങ്കെടുത്തു.

Back to top button
error: