
റിയാദ്: ഉംറ വിസ ഉൾപ്പടെയുള്ള സന്ദർശക വിസകളിൽ സൗദി അറേബ്യയിലെത്തി ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം പെരുകുന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം പാകിസ്താനിലെ മുൾട്ടാൺ വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്ക് പുറപ്പെടാനെത്തിയ 16 അംഗ സംഘത്തെ പിടികൂടിയതോടെയാണ് ഈ രീതിയിലും ആളുകൾ ഭിക്ഷയാചിക്കാൻ സൗദിയിലേക്ക് പുറപ്പെടുന്നുണ്ടെന്ന് വെളിവായത്. സംശയം തോന്നി എയർപ്പോർട്ട് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിെൻറ ചുരുളഴിഞ്ഞത്.
സൗദിയിലുള്ള ഏജന്റ്ൻ ഭിക്ഷാടനത്തിന് വേണ്ടി റിക്രൂട്ട് ചെയ്തുകൊണ്ടുപോകാൻ എത്തിച്ചതാണ്. രേഖകൾ പരിശോധിച്ചപ്പോൾ ഏജൻറുമാർ ഉംറ വിസയിലാണ് ഭിക്ഷാടകർക്കുള്ള യാത്ര ഒരുക്കിയിട്ടുയുള്ളതെന്ന് മനസിലായി. താമസമുൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും സൗദിയിൽ ഒരുക്കിയുട്ടുണ്ടെന്ന ഉറപ്പും ഇവർക്ക് നൽകിയിട്ടുണ്ടെന്ന് ഇവരെ കസ്റ്റഡിയിലെടുത്ത ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) വ്യക്തമാക്കി. ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ, വൃദ്ധർ തുടങ്ങിയ ആളുകളെയാണ് ഈയാവശ്യത്തിന് റിക്രൂട്ട് ചെയ്യുന്നത്. സൗദിയിലെത്തിച്ചാൽ നഗര തെരുവുകളിലും ട്രാഫിക് സിഗ്നലുകളിലും പള്ളി പരിസരങ്ങളിലുമെല്ലാണ് വ്യന്യസിക്കുന്നത്.
കുഞ്ഞുങ്ങളെ തോളിലേന്തി പാലിന് പണം തരുമോ എന്ന് യാചിക്കുന്ന സ്ത്രീകൾ, മരുന്നിന് പണമില്ലെന്ന് പറഞ്ഞു കരയുന്ന വൃദ്ധർ, ജോലിക്ക് പോകാൻ കഴിയുന്നില്ല മരുന്നിനും ഭക്ഷണത്തിനും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്ന ഭിന്നശേഷിക്കാർ ഇത്തരം കാഴ്ചകളെല്ലാം അനുദിനം പെരുകി കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം പിറകിൽ ഇത്തരം ഏജൻറുമാരാണെന്നാണ് പുതിയ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. സംഘടിതമായി ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് ഒരു വർഷം വരെ തടവും പിഴയും ശിക്ഷ നൽകും. വിദേശികളാണെങ്കിൽ ശിക്ഷ പൂർത്തിയായാൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തും.
തെരുവുകളിൽ നിന്ന് യാചിക്കുന്നത് മാത്രമല്ല രസീത് പുസ്തകവുമായി പിരിവ് നടത്തുന്നതും കുറ്റകരമാണ്. യാചക നിരോധന നിയമത്തിെൻറ പരിധിയിൽ ആണതും. വലിയ തുകകൾ പിരിവ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ വിവിധ ഏജൻസികൾ പണത്തിെൻറ ഉറവിടവും എത്തിച്ചേരുന്ന സ്ഥലവും പരിശോധിച്ച് നടപടികൾ സ്വീകരിക്കും.






