NEWSWorld

പഠിക്കാനോ ജോലിചെയ്യാനോ മടി; യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ നിനികളുള്ളത് കാളപ്പോരിന് പേരുകേട്ട സ്പെയിനിൽ!

യൂറോപ്യൻ യൂണിയനെ കുറിച്ച് ചിന്തിക്കുമ്പോൾ ഏറെ വിദ്യാഭ്യാസവും ഉയർന്ന ജോലികളുമുള്ള ഒരു ജനത എന്നതാണ് നമ്മുടെ മനസിൽ ആദ്യമെത്തുന്ന ചിന്ത. ആദ്യമായി ലോകമെമ്പാടും കപ്പലോടിച്ച് കീഴടക്കിയ ജനത. വ്യാവസായിക വിപ്ലവത്തിൻറെ സൃഷ്ടാക്കൾ. ഇങ്ങനെ ഏറെ വിശേഷണമുള്ള ഒരു ജനതയെ കുറിച്ച് നമ്മൾ ഒരിക്കലും ആലോചിക്കാത്ത ഒന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പഠനങ്ങൾ പറയുന്നത്. വിദ്യാഭ്യാസം നേടുന്നതിലും ജോലി ചെയ്യുന്നതിലും യൂറോപ്യൻ യൂണിയനിലെ ജനങ്ങൾ ഏറെ മടി കാണിക്കുന്നു.

പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്ത ആളുകൾ ‘നിനി’ (Nini – സ്പാനിഷ് പദം, പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്തവർ എന്നാണ് അർത്ഥം ) എന്നാണ് അറിയപ്പെടുന്നത്. യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ നിനികളുള്ളത് കാളപ്പോരിന് പേരുകേട്ട സ്പെയിനിലാണെന്ന് പഠനങ്ങൾ പറയുന്നു. പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്ത 18 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ ഏറ്റവും ഉയർന്ന അനുപാതമുള്ള യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഇന്ന് സ്പെയിൻ. ഏതാണ്ട് 17 ശതമാനം പേർ ഈ ഗണത്തിൽപ്പെടുന്നതായി റിപ്പോർട്ടുകൾ‌ പറയുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ കണക്ക് മെച്ചപ്പെട്ട് വരുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

യുവാക്കൾക്കിടയിലെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാൻ പ്രവർത്തിക്കുന്ന എക്സിറ്റ് ഫൗണ്ടേഷൻറെ ഡയറക്ടർ ജനറൽ നാച്ചോ സെക്വീരയെ പറയുന്നത്. പ്രശ്നം ‘സ്ഫോടനാത്മകമായ അവസ്ഥ’യിലാണെന്നാണ്. “വളരെയധികം ചെറുപ്പക്കാർ സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോകുന്നു. റൊമാനിയയ്ക്ക് ശേഷം യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ നേരത്തെ സ്കൂൾ വിടുന്നവരുടെ എണ്ണത്തിൽ സ്‌പെയിനിന് രണ്ടാം സ്ഥാനമാണുള്ളത്. കൂടാതെ, രാജ്യത്ത് ധാരാളം തൊഴിലില്ലാത്ത യുവാക്കൾ ഉണ്ട്. ചില യൂറോപ്യൻ രാജ്യങ്ങളിൽ 18 വയസ്സ് വരെ നിർബന്ധിത വിദ്യാഭ്യാസമുണ്ടെങ്കിൽ, സ്പെയിനിൽ അത് 16 വയസാണ്. “18 വയസ്സിന് താഴെയുള്ള ഒരു ചെറുപ്പക്കാരനെ എവിടെയും ജോലിക്ക് എടുക്കുന്നില്ല എന്നതാണ് തൊഴിലിൻറെ യാഥാർത്ഥ്യം, പിന്നെ എന്തിനാണ് അവരെ 16 വയസ്സിൽ സ്‌കൂൾ വിടുന്നത്?” അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം (Organisation for Economic Co-operation and Development – OECD) ‘ഗുരുതരമായ പ്രശ്ന’ മാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പഠനം പറയുന്നത് ‘നിനി’ കൾക്കിടയിൽ രണ്ട് തരം ആളുകളുണ്ടെന്നാണ്. ഒന്ന് നിഷ്ക്രിയരും രണ്ടാമത്തേത് തൊഴിലില്ലാത്തവരുമാണ്. ആദ്യത്തെ കൂട്ടർ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നില്ല. രണ്ടാമത്തെ വിഭാഗത്തിൽ ജോലി അന്വേഷിക്കുന്നവരും അതിനെ കുറിച്ച് ചിന്തിക്കാത്തവരും ഉണ്ടെന്നും പഠനം പറയുന്നു.

ഗ്രീസും സ്പെയിനും ഈ കണക്കിൽ ഒരുമിച്ച് നിൽക്കുമ്പോൾ സ്വീഡൻ, നോർവേ, ജർമ്മനി എന്നീ രാജ്യങ്ങളിൽ 10 ശതമാനം പേർ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്തവരാണെന്നും പഠനം പറയുന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ഇവയ്ക്ക് ഇടയിൽ നിൽക്കുന്നു. സ്പെയിനിൽ ജോലി ലഭിക്കാനുള്ള സാധ്യതാ കുറവും വരുമാനക്കുറവുമാണ് യുവാക്കളെ പഠനത്തിൽ നിന്നും ജോലിയിൽ നിന്നും മാറ്റിനിർത്തുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ കണക്കുകളിൽ വിട്ടു നിൽക്കുന്ന രണ്ട് യൂറോപ്യൻ രാജ്യങ്ങൾ ഫ്രാൻസും സ്വീഡനുമാണ്.

Back to top button
error: