NEWSPravasi

കൈക്കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സൗകര്യമൊരുക്കി; അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

ദില്ലി: കുവൈത്തിൽ അറസ്റ്റിലായ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിദേശകാര്യ മന്ത്രാലയവും കുവൈത്തിലെ ഇന്ത്യൻ എംബസിയും ഇതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൈക്കുഞ്ഞുങ്ങൾ ഉള്ളവർക്ക് കുഞ്ഞുങ്ങളെ കാണാനും മുലയൂട്ടാനുമുള്ള അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മുലയൂട്ടുന്ന അമ്മമാരായ അഞ്ച് നഴ്സുമാർ‌ അറസ്റ്റിലായവരിലുണ്ട്. അവർക്ക് കുഞ്ഞുങ്ങൾക്കൊപ്പം കഴിയുന്നതിനാവശ്യമായ അനുവാദത്തിന് വേണ്ടി ചർച്ചകൾ നടത്തുന്നതായും മന്ത്രി പറഞ്ഞു. അടിയന്തര നടപടി സ്വീകരിക്കാൻ കുവൈത്ത് എംബസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുവൈത്ത് സർക്കാരുമായി അവർ നിരന്തരം ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു. പിടിയിലായ 60 അംഗ സംഘത്തിൽ 34 ഇന്ത്യക്കാരാണുള്ളതെന്നും മന്ത്രി പറഞ്ഞു.

പത്തൊമ്പത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നഴ്സുമാരാണ് കുവൈത്തിൽ അറസ്റ്റിലായത്. ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കുവൈത്തിൽ ജോലി ചെയ്യാനുള്ള ലൈസൻസോ യോഗ്യതയോ ഇവർക്കില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ ഇവർ ജോലിക്ക് യോഗ്യരാണെന്നും ശരിയായ തൊഴിൽ വിസയും സ്പോൺസർഷിപ്പും ഉള്ളവരാണെന്നുമാണ് മലയാളി നഴ്സുമാരുടെ കുടുംബാംഗങ്ങൾ അവകാശപ്പെടുന്നത്.

മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്‌സുമാർ അറസ്റ്റിലായത്. അറസ്റ്റിലായ നഴ്സുമാരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. മൂന്ന് മുതൽ 10 വർഷം വരെ ഇതേ ക്ലിനിക്കിൽ ജോലി ചെയ്യുന്നവരാണ് മിക്കവരും. ഫിലീപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിയിലായിട്ടുണ്ട്.

സുരക്ഷാ പരിശോധനയിൽ താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന പേരിൽ ആകെ 60 പേരാണ് പിടിയിലായി. അറസ്റ്റിലായ മലയാളി നഴ്‌സുമാരിൽ പിഞ്ചുകുഞ്ഞുങ്ങളുമായി എത്തിയ നിരവധി സ്ത്രീകളുമുണ്ട്. വിസ ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്നാണ് അറസ്റ്റിലായവരുടെ ബന്ധുക്കൾ അവകാശപ്പെടുന്നത്. ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. അടുത്തിടെ ആശുപത്രി ഉടമയും സ്‌പോൺസറും തമ്മിലുണ്ടായ തർക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം.

Back to top button
error: