KeralaNEWS

ചാത്തന്‍ സേവയിലൂടെ പഠനവൈകല്യം മാറ്റാമെന്ന് വാഗ്ദാനം, പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അറസ്റ്റില്‍

കണ്ണൂർ: കൂത്തുപറമ്പ് പൊലീസ്‌ സ്റ്റേഷൻ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റില്‍. വ്യാജസിദ്ധനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൂത്തുപറമ്പിൽ പ്രവർത്തിക്കുന്ന ചാത്തന്‍സേവാമഠം നടത്തിപ്പുകാരനായ ജയേഷ് (44) ആണ് അറസ്റ്റിലായത്. പഠനവൈകല്യമുളള കുട്ടിക്ക് അത് മാറ്റികൊടുക്കാമെന്ന് രക്ഷിതാക്കളെ വിശ്വസിപ്പിച്ചാണ് ഇയാള്‍ ചാത്തന്‍ സേവാമഠത്തില്‍ ഒരു മാസത്തോളം താമസിപ്പിച്ചു പീഡിപ്പിച്ചതെന്നാണ് പരാതി.

രക്ഷിതാക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട് കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം ഇരയായ കുട്ടി പുറത്തു പറഞ്ഞത്. ഇതേ തുടര്‍ന്ന്‌ രക്ഷിതാക്കള്‍ സിദ്ധനെതിരെ കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കുകയും കുട്ടിയുടെ മൊഴിയെടുത്തതിനു ശേഷം പോക്‌സോ ചുമത്തി കേസെടുത്ത് അറസ്റ്റു ചെയ്യുകയുമായിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. ഇതിനു മുന്‍പും സമാനമായ പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നുവെങ്കിലും മാനക്കേടു കരുതി ആരും രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ല’, പൊലീസ് പറഞ്ഞു.

സമൂഹത്തില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചു നേരത്തെ യുവജനസംഘടകളുടെ നേതൃത്വത്തില്‍ ജയേഷിന്റെ ചാത്തന്‍സേവാ മഠത്തിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുകയും ചാത്തന്‍ സേവാമഠം അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.

Back to top button
error: