IndiaNEWS

ഉദയനിധി സ്റ്റാലിനെതിരെ സോഷ്യല്‍ മീഡിയയില്‍  കുറിപ്പ്;  ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യയ്ക്കെതിരെ തമിഴ്നാട് പോലീസ് കേസെടുത്തു 

ചെന്നൈ:ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ സോഷ്യല്‍ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച  ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യയ്ക്കെതിരെ തമിഴ്നാട് പോലീസ് കേസെടുത്തു.

ഡിഎംകെ പ്രവര്‍ത്തകന്‍ കെഎവി ദിനകരന്റെ പരാതിയിലാണ് തമിഴ്നാട്ടിലെ ട്രിച്ചിയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 153, 153 (എ), 504, 505 (1) (ബി) വകുപ്പുകള്‍ പ്രകാരമാണ് അമിത് മാളവ്യയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഉദയനിധിയുടെ, സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദമായ പരാമര്‍ശത്തിന് പിന്നാലെയാണ് അമിത് മാളവ്യ കേസിനാസ്പദമായ കുറിപ്പ് പങ്കുവെച്ചത്. സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള ഉദയനിധിയുടെ പരാമര്‍ശം അത് പിന്തുടരുന്ന 80 ശതമാനം ജനങ്ങളേയും ‘വംശഹത്യ’ ചെയ്യാനുള്ള ആഹ്വാനമാണെന്ന് മാളവ്യ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സനാതന ധര്‍മ്മം എതിര്‍ക്കപ്പെടുക മാത്രമല്ല, ഉന്മൂലനം ചെയ്യപ്പെടണം എന്നാണ് ഉദയനിധിയുടെ അഭിപ്രായമെന്നും ചുരുക്കത്തില്‍ സനാതന ധര്‍മ്മം പിന്തുടരുന്ന ഭാരതത്തിലെ 80% ജനങ്ങളെയും വംശഹത്യ നടത്താനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നതെന്നും കുറിപ്പിൽ മാളവ്യ ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ അമിത് മാളവ്യ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ അക്രമവും വിദ്വേഷവും വളര്‍ത്താനും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ശ്രമിച്ചു എന്നും ദിനകരന്റെ പരാതിയില്‍ പറയുന്നു. സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങളില്‍ ഉദയനിധി സ്റ്റാലിന്‍ വിശദീകരണം നല്‍കിയിട്ടും രാഷ്ട്രീയ ലക്ഷ്യത്തോടെ അമിത് മാളവ്യ വിഷയം ബോധപൂര്‍വ്വം വളച്ചൊടിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: