KeralaNEWS

വിവാഹം നടത്തിയില്ല: ബിഷപ്പിനും പള്ളി വികാരിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി

കണ്ണൂർ: സഭ മാറിയുള്ള വിവാഹത്തിന് കോടതി അനുമതി നല്‍കിയിട്ടും വിവാഹം നടത്തി നല്‍കാത്ത സംഭവത്തില്‍ കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ് മാത്യൂ മൂലക്കാട്ട്, കൊട്ടോടി സെന്റ് ആന്‍സ് പള്ളി വികാരി ഫാ.സിജോ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യക്കേസ്.

ക്‌നാനായ സഭാംഗവും കാസര്‍ഗോഡ് കൊട്ടോടി ഇടവകാംഗവുമായ ജസ്റ്റിന്‍ ജോണ്‍ ഓഗസ്റ്റ് 25ന് നല്‍കിയ ഹര്‍ജിയിലാണ് കോടതിയലക്ഷ്യ നടപടിയിലേക്ക് കടക്കുന്നത്. ഹര്‍ജി സെപ്തംബര്‍ 15ന് കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റീസ് ടി.ആര്‍ രവിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

കാസര്‍ഗോഡ് കൊട്ടോടി സ്വദേശിയായ ജസ്റ്റിന്‍ ജോണും തലശേരി അതിരൂപതയിലെ കൊട്ടോടി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകാംഗവുമായ വിജിമോള്‍ ഷാജിയും തമ്മിലുള്ള വിവാഹം മേയ് 18ന് വധുവിന്റെ പള്ളിയില്‍ വച്ച്‌ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇവരുടെ മനഃസമ്മതവും ഇവിടെ നടന്നിരുന്നു. എന്നാല്‍ സെന്റ് ആന്‍സ് പള്ളി വികാരി ജസ്റ്റിന് വിവാഹക്കുറി നല്‍കാത്തതിനെ തുടര്‍ന്ന് ഇവരുടെ വിവാഹം  മുടങ്ങുകയായിരുന്നു. വിവാഹത്തിന് ബന്ധുക്കളൂം സുഹൃത്തുക്കളുമായി ആയിരം പേരോളം പള്ളിയില്‍ എത്തിയെങ്കിലും കുറി ലഭിക്കാത്തതിനാല്‍ വിവാഹം മതാചാരപ്രകാരം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

Signature-ad

ക്‌നാനായ സഭാംഗമായ ഒരാള്‍ മറ്റൊരു സഭയില്‍ നിന്ന് വിവാഹം കഴിച്ചാല്‍ ‘രക്തശുദ്ധി’ നഷ്ടപ്പെടുമെന്ന വാദമാണ് സമുദായം വച്ചുപുലര്‍ത്തുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജസ്റ്റിന്‍ മാര്‍ച്ച്‌ 10ന് അനുകൂല വിധിയും നേടിയിരുന്നു. ജസ്റ്റിന് വിവാഹക്കുറി നല്‍കാന്‍ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇവരുടെ വിവാഹം നടത്തുന്നതിനെ എതിര്‍ത്തുകൊണ്ട് ക്‌നാനായ ഒരു വിഭാഗം വിശ്വാസികളും വൈദികരും സംഘടനകളും രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് സ്വന്തം ഇടവക ദേവാലയത്തില്‍ നിന്നുമാറി വധുവിന്റെ ഇടവക ദേവാലയത്തില്‍ വച്ച്‌ വിവാഹ കര്‍മ്മങ്ങള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവിടെയും പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെ അടച്ചിട്ട പള്ളിയുടെ മുറ്റത്ത് വച്ച്‌ മാലചാര്‍ത്തി ഇരുവരും പ്രതീകാത്മകമായി വിവാഹിതരാകുകയായിരുന്നു.

വിവാഹത്തിന് അനുമതി നല്‍കാതിരുന്ന ആര്‍ച്ച്‌ ബിഷപ്പിന്റെയും വികാരിയുടെയും നടപടി കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിന്‍ വീണ്ടും കോടതിയിൽ ഹർജി നൽകിയത്.

Back to top button
error: