KeralaNEWS

പാനൂരില്‍ പോലീസിനെതിരായ പ്രതിഷേധം; ഉള്‍പ്പാര്‍ട്ടി കലഹത്തിന്റെ ഉപോല്പ്പന്നം

കണ്ണൂര്‍: പാനൂര്‍ മേഖലയില്‍ പോലീസിനെതിരെയുളള സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം പാര്‍ട്ടിക്കുളളിലെ വിഭാഗീയതകാരണമാണെന്നു വിലയിരുത്തല്‍. പ്രാദേശികമായി ഇരുവിഭാഗം പ്രവര്‍ത്തകര്‍ രാഷ്ട്രീയേതര കാരണങ്ങളാല്‍ പോരടിക്കാന്‍ തുടങ്ങിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഒടുവില്‍ പാര്‍ട്ടി ഭരിക്കുന്ന പോലീസിനെതിരെ പ്രതിഷേധ പ്രകടനമായി അതുമാറുകയും ചെയ്തു. ഒരു വര്‍ഷം മുന്‍പ് വിഷുദിനത്തില്‍ പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ടു ചമ്പാട് സിപിഎം പ്രവര്‍ത്തകര്‍ രണ്ടുചേരിയിലായി കലഹമുണ്ടായിരുന്നു.

പരസ്പരം ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തെത്തിയ പോലീസ് കര്‍ശന നടപടി സ്വീകരിച്ചു. ഇതോടെയാണ് തെരുവു പോരാട്ടത്തില്‍നിന്നും ഇരുവിഭാഗവും പിന്‍തിരിഞ്ഞത്. എന്നാല്‍, ഇരുവിഭാഗവും തമ്മിലുളള സ്പര്‍ദ്ധ നിലനിന്നിരുന്നു. പോലീസിന് രഹസ്യവിവരം നല്‍കിയെന്നാരോപിച്ചു ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമവും നടന്നിരുന്നു. ചെടിച്ചട്ടികള്‍ തകര്‍ക്കുകയും വീടിുനേരെ സ്ഫോടക വസ്തുക്കളെറിയുകയും ചെയ്തു.

Signature-ad

ഈ സംഭവത്തില്‍ പാനൂര്‍ പോലീസ് കേസെടുത്തിരുന്നു. ഏരിയാ നേതൃത്വം ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെങ്കിലും സാധ്യമായില്ല. ഈ സംഭവത്തിലാണ് സിപിഎം കെസികെ ബ്രാഞ്ച് കമ്മിറ്റിയംഗവും ലോക്കല്‍ വളണ്ടിയര്‍ ക്യാപ്റ്റനുമായ ചമ്പാട് കണിയാന്‍ കണ്ടിയില്‍ രാഗേഷിനെതിരേ ഒന്നിലേറെ കേസുകള്‍ വന്നതും കാപ്പ ചുമത്തപ്പെട്ടതും. സജീവ പാര്‍ട്ടി പ്രവര്‍ത്തകനായ രാഗേഷിനെതിരേ കാപ്പ ചുമത്തി നാടുകടത്തിയതില്‍ പ്രതിഷേധിച്ചാണ് ചമ്പാട് ടൗണില്‍ സ്ത്രീകളടക്കമുളള നൂറോളം പ്രവര്‍ത്തകര്‍ പോലീസിനെതിരേ പ്രതിഷേധപ്രകടനം നടത്തിയത്. ഇതിനു പ്രാദേശിക നേതൃത്വത്തിന്റെയും പിന്‍തുണയുണ്ടായിരുന്നുവെന്നാണ് സൂചന.

കാപ്പ ചുമത്തിയതില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി കെ ജയരാജന്‍ അറിയിച്ചിട്ടുണ്ട്. ഇതിനെതിരെ അപ്പീല്‍ നല്‍കാനാണ് തീരുമാനം. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസിനെതിരെ നടന്ന പ്രതിഷേധ പ്രകടനം പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം പ്രവര്‍ത്തകനെതിരെ കാപ്പ ചുമത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ടു നടത്തിയ പ്രകടനത്തിനെതിരെ കേസെടുത്തിട്ടില്ലെന്ന് പാനൂര്‍ പോലീസ് അറിയിച്ചു. പാനൂര്‍ മേഖലയിലെ സിപിഎം വിഭാഗീയതയില്‍ ഏരിയാ, ജില്ലാ നേതൃത്വങ്ങള്‍ ഇടപടെണമെന്ന ആവശ്യവും പാര്‍ട്ടിക്കുളളില്‍നിന്നും ശക്തമായിട്ടുണ്ട്.

Back to top button
error: