
മംഗളൂരു:ക്രൈസ്തവ ദേവാലയ നിര്‍മ്മാണം തടഞ്ഞ് ഹിന്ദുത്വ സംഘടനകള്‍.ചിക്കമഗളൂരു ജില്ലയില്‍ മുഡിഗെരെ ലോകവള്ളിയിലാണ് സംഭവം.ആരാധനാലയം പണിയുന്നത് മതം മാറ്റം ലക്ഷ്യമിട്ടാണെന്ന് പ്രചരിപ്പിച്ചാണ് തടസ്സപ്പെടുത്തല്‍.
മുഡിഗെരെ ഹാൻഡി ഗ്രാമത്തിലെ രംഗ എന്നയാളുടെ ഭൂമിയിലാണ് ആരാധനാലയം പണിയുന്നത്. തീവ്രഹിന്ദുത്വ പ്രവര്‍ത്തനങ്ങളിലൂടെ ബി.ജെ.പി ശക്തിയാര്‍ജിച്ച മേഖലയാണിത്. എന്നാല്‍, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ചിക്കമഗളൂരുവില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ എച്ച്.ഡി. തമ്മയ്യയാണ് വിജയിച്ചത്. മുഡിഗെരെയില്‍ കോണ്‍ഗ്രസിലെ അഡ്വ. നയന മൊടമ്മയും വിജയിച്ചു.
ക്രിസ്ത്യൻ കുടുംബങ്ങള്‍ ഇല്ലാത്ത മേഖലയില്‍ ആരാധനാലയം പണിയുന്നത് മതം മാറ്റം ലക്ഷ്യമിട്ടാണെന്ന് ആരോപിച്ചാണ് ദേവാലയത്തിന്റെ നിർമാണം തടസ്സപ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷം ഭയന്ന് ദേവാലയ നിര്‍മാണം നിര്‍ത്തിവെച്ചിട്ടുണ്ട്.






