LIFETravel

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പുതിയ പട്ടിക പുറത്ത്

ദില്ലി: ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. അടുത്തിടെ പുറത്തിറക്കിയ ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് 2023 ൽ ഇന്ത്യക്ക് 80-ാമത്തെ സ്ഥാനമാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിൽ ഇന്ത്യ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാർക്ക് നിലവിൽ 57 രാജ്യങ്ങളിലേക്ക് വിസാ രഹിത അല്ലെങ്കിൽ ഓൺ അറൈവൽ വിസാ രീതിയിൽ പ്രവേശിക്കാനാകും.

ചൈന, ജപ്പാൻ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയടക്കം 177 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് മുൻകൂർ വിസ ആവശ്യമാണ്. ഗൾഫ് രാജ്യങ്ങളായ ഒമാൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് മുൻകൂർ വിസ ആവശ്യമില്ല. ഇതോടെ ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് തടസ്സരഹിതമായ പ്രവേശനം സാധ്യമാണ്. മീഡിൽ ഈസ്റ്റിൽ ഇറാൻ, ജോർദാൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാർക്ക് മുൻകൂട്ടി വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നത്.

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ സൂചികയിൽ ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. അതേസമയം പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ. നേരത്തെയുണ്ടായിരുന്നതിൽ നിന്നും മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഖത്തർ നിലവിൽ 52-ാം സ്ഥാനത്തെത്തി. ആഗോള ഇൻവെസ്റ്റ്‌മെന്റ് മെഗ്രേഷൻ കൺസൾട്ടൻസി ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ ഈ വർഷത്തെ സൂചികയിലാണ് ഖത്തർ 52-ാം സ്ഥാനത്തെത്തിയത്.

പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ എത്ര രാജ്യങ്ങളിൽ പ്രവേശനം സാധ്യമാണെന്നും സാമ്പത്തികം ഉൾപ്പെടെ മറ്റ് ഘടകങ്ങളും വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. നിലവിൽ ഖത്തർ പാസ്‌പോർട്ട് ഉപയോഗിച്ച് 103 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാനാകും. സിംഗപ്പൂർ ആണ് പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്. ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 189 രാജ്യങ്ങളിൽ ജപ്പാൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിസാ രഹിത പ്രവേശനം സാധ്യമാണ്. 192 രാജ്യങ്ങളിലാണ് സിംഗപ്പൂർ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശിക്കാനാകുക. ജർമ്മനി, സ്‌പെയ്ൻ, ഇറ്റലി എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്. ഈ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് 190 രാജ്യങ്ങളിൽ വിസാ രഹിത പ്രവേശനം സാധ്യമാണ്. ഓസ്ട്രിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജപ്പാൻ, ലക്‌സംബർഗ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്തുള്ളത്.

Back to top button
error: