KeralaNEWS

അഞ്ച് മണിക്കു ശേഷം ഈ പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാനിടവന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യും: മലപ്പുറത്ത് ബോർഡ്; അക്രമം

മലപ്പുറം:  അഞ്ച് മണിക്കു ശേഷം ഈ പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാനിടവന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന് മലപ്പുറത്ത് ബോർഡ്.എടവണ്ണയിലാണ് സംഭവം.
‘വിദ്യാര്‍ത്ഥികള്‍ക്കൊരു മുന്നറിയിപ്പ്, കോണികൂടിലും ഇലമറവിലും പരിസരബോധമില്ലാതെ സ്‌നേഹപ്രകടനം കാഴ്ച്ച വെക്കുന്ന ആഭാസ വിദ്യരായ വിദ്യാര്‍ഥികളോട് ഞങ്ങള്‍ക്കൊന്നേ പറയാനൊള്ളു. ഇനിമുതല്‍ ഇത്തരം ഏര്‍പ്പാടുകള്‍ ഇവിടെ വെച്ച്‌ വേണ്ട. വേണമെന്ന് നിര്‍ബന്ധമുളളവര്‍ക്ക് താലി കെട്ടി കൈപിടിച്ചു വീട്ടില്‍ കൊണ്ട് പോയി തുടരാവുന്നതാണ് മുന്നറിയിപ്പ് അവഗണിച്ച്‌ മുന്നോട്ടു പോവുന്നവരെ ഞങ്ങള്‍ക്ക് എന്ത് ചെയ്യണമെന്ന് നന്നായിട്ടറിയാം. ആയതിനാല്‍ അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാനിടവന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ചു ഏല്‍പിക്കുന്നതുമാണ്
ഇത് സദാചാര ഗുണ്ടായിസമല്ല..വളര്‍ന്നുവരുന്ന കുട്ടികളും, കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്. എടവണ്ണ ജനകീയ കൂട്ടായ്മ”- എന്നായിരുന്നു അദ്യം പ്രത്യക്ഷപ്പെട്ട ബോര്‍ഡ്.

ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ സദാചാരക്കാര്‍ക്ക് മറുപടിയുമായി എത്തി.

‘ആധുനിക ഡിജിറ്റല്‍ സ്കാനറിനെ തോല്‍പ്പിക്കുന്ന സാങ്കേതിക മികവുള്ള കണ്ണുമായി ബസ്റ്റ് സ്റ്റാന്‍റിലേയും പരിസരത്തെയും കോണിക്കോടിലേക്ക് സദാചാര ആങ്ങളമാര്‍ ടോര്‍ച്ചടിക്കുന്നതിന് മുമ്ബ് ആണപെണ്‍ വിദ്യാസമില്ലാതെ അവനവന്‍റെ മക്കള്‍ കൈകാര്യം ചെയ്യുന്ന മൊബൈലും വാട്ട്സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും ഒക്കെ ഒന്ന് തിരഞ്ഞ് നോക്കമം. വിദ്യാര്‍ത്ഥികള്‍ക്ക് 7 എഎം മുതല്‍ 7 പിഎം വരെയാണ് കണ്‍സെഷൻ സമയം എന്നറിയാതെ 5 മണി കഴിഞ്ഞ് ബസ് സ്റ്റാന്‍റിലും പരിസരത്തും കണ്ടാല്‍ കൈകാര്യം ചെയ്തു കളയുമെന്ന് ആഹ്വാനം ചെയ്യാനും ബോര്‍ഡ് വെയ്ക്കാനുംലഒരു വ്യക്തിക്കോ, സമൂഹത്തിനോ അധികാരവും അവകാശവും നിയമവുമില്ലെന്ന് സദാചാര കമ്മറ്റിക്കാര്‍ ഓര്‍ക്കണം. വിദ്യാര്‍ത്ഥി പക്ഷം, എടവണ്ണ’- പോസ്റ്ററുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളും മറുപടി നല്‍കി.

ഇതിന് പിന്നാലെ എടവണ്ണയില്‍ സദാചാര പ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുകയും ചെയ്തു.ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.കഴിഞ്ഞ വ്യാഴാഴ്ച എടവണ്ണ സ്റ്റാന്‍ഡിലായിരുന്നു സംഭവം.
അതേസമയം സഹോദരനൊപ്പം നില്‍ക്കുന്ന ദൃശ്യം മൊബൈലില്‍ ഒരാള്‍ പകര്‍ത്തിയെന്നും ഇത് ചോദ്യം ചെയ്തതിന് ഒരു സംഘം മോശമായി ചിത്രീകരിച്ച്‌ അസഭ്യം പറഞ്ഞെന്നും അക്രമത്തിനിരയായ പെണ്‍കുട്ടി പറയുന്നു. ഇതിന് ശേഷം തന്നെയും കൂട്ടാകാരനെയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരനും പറഞ്ഞു.പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകി എന്നും ആക്ഷേപമുണ്ട്.
ഇതിന് പിന്നാലെ ബോര്‍ഡുകള്‍ പൊലീസ് എടുത്ത് മാറ്റി.പെണ്‍കുട്ടികളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നെന്നും പൊലീസ് വ്യക്തമാക്കി.

Back to top button
error: