NEWSWorld

അബുദാബിയില്‍ ക്ഷേത്രനിര്‍മ്മാണം പുരോഗമിക്കുന്നു; നന്ദി അറിയിച്ച് മുഖ്യ പുരോഹിതൻ

അബുദാബി: നിർമ്മാണം പുരോഗമിക്കുന്ന ഹൈന്ദവ ക്ഷേത്രം 2024 ഫെബ്രുവരിയില്‍  പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനായ സ്വാമി ബ്രഹ്മ വിഹാരിദാസ് അറിയിച്ചു.
അബുദാബിയിലെ  അബു മുരേക്കാഹ് എന്ന സ്ഥലത്ത് 27 ഏക്കറിലാണ്‌ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണം.പൂര്‍ണമായും കല്ലിലാണ് നിര്‍മ്മിക്കുന്നത്.
അതേസമയം അബുദാബിയിൽ‍ ക്ഷേത്രനിര്‍മ്മാണത്തിനായി ഭൂമി അനുവദിച്ചുതന്നതിന് ക്ഷേത്ര മുഖ്യ പുരോഹിതൻ സ്വാമി ബ്രഹ്മ വിഹാരിദാസ് മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അല്‍ നഹ്യാനെ സന്ദർശിച്ച് നന്ദി അറിയിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ ഏറെ സന്തുഷ്ടനായ ഷെയ്ഖ് നഹ്യാൻ ഈ സത്കര്‍മ്മത്തിലൂടെ കൈവരിക്കുന്ന പരസ്പര ഐക്യം, സാംസ്കാരിക ഉന്നമനം എന്നിവയ്ക്ക് ലഭിക്കുന്ന പിന്തുണയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിരമിഡുകളെ പോലെ ഈ ക്ഷേത്രം ലോകത്തിലെ തന്നെ അദ്ഭുതങ്ങളിലൊന്നായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിനു വേണ്ടി സംന്യാസിമാര്‍ നല്‍കുന്ന സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു.
ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനായ സ്വാമി ബ്രഹ്മ വിഹാരിദാസും സംഘവും അബുദാബിയിലെ മന്ത്രിയുടെ സ്വകാര്യ വസതി സന്ദര്‍ശിച്ചാണ് നന്ദി അറിയിച്ചത്.
ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഇന്ത്യയും യുഎഇയുമായുള്ള ചരിത്രപരമായ ഒരു നാഴികക്കല്ലിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഇതിന് ശേഷം സ്വാമി ബ്രഹ്മ വിഹാരിദാസ് പറഞ്ഞു.
ഒരു ആരാധനാലായം എന്നതിലുപരി ഹൈന്ദവ പാരമ്ബര്യങ്ങളുടെ ഒരു നേര്‍ച്ചിത്രമായിരിക്കും ഈ ക്ഷേത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ക്ഷേത്ര നിര്‍മ്മാണം അന്തര്‍ദേശീയ ഐക്യത്തെ എടുത്ത് കാണിക്കുന്നുണ്ട്. ഇതിനു പുറമെ മാനവികതയെ ഒന്നിപ്പിക്കുന്ന പരസ്പര ബന്ധത്തെയും മൂല്യങ്ങളെയും കുറിച്ച്‌ ഏവരെയും ഓര്‍മ്മപ്പെടുത്തുന്ന ഒന്നുമാണ്’-അദ്ദേഹം പറഞ്ഞു.

Back to top button
error: