KeralaNEWS

ജ്വല്ലറിയില്‍ നിന്ന് ഏഴരക്കോടി രൂപ തട്ടി;  ചീഫ് അക്കൗണ്ടന്റ് സിന്ധുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി

ണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയില്‍ നിന്ന് ഏഴരക്കോടി രൂപ തട്ടിയ കേസില്‍ ചീഫ് അക്കൗണ്ടന്റ് സിന്ധുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി.
നികുതിയിനത്തില്‍ അടക്കേണ്ട തുകയുടെ കണക്കില്‍ തിരിമറി നടത്തി കോടികള്‍ വെട്ടിച്ചെന്നാണ് പരാതി. കണ്ണൂരിലെ കൃഷ്ണ ജൂവല്‍സ് മാനേജിങ് പാര്‍ട്ടണര്‍ നല്‍കിയ പരാതിയിൽ ടൗണ്‍ പൊലീസാണ് കേസെടുത്തത്.
2004 മുതല്‍ ജ്വല്ലറിയില്‍ ജീവനക്കാരിയാണ് കെ സിന്ധു. ചീഫ് അക്കൗണ്ടന്റായ ഇവര്‍ 2009 മുതല്‍ പല തവണയായി ജ്വല്ലറി അക്കൗണ്ടില്‍ നിന്ന് ഏഴ് കോടി അന്‍പത്തിയഞ്ച് ലക്ഷത്തി മുപ്പതിനായിരത്തി അറുനൂറ്റി നാല്‍പ്പത്തിനാല് രൂപ തട്ടിയെടുത്തെന്നാണ് പരാതി.

അഞ്ച് കോടിക്ക് മുകളിലുള്ള തട്ടിപ്പ് കേസ് ആയതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയേക്കും. വിവിധ നികുതികളിലായി സ്ഥാപനം അടക്കേണ്ട തുകയുടെ കണക്കിലാണ് തിരിമറി നടത്തിയത്. കൃത്രിമ രേഖയുണ്ടാക്കി തുക ഇരട്ടിപ്പിച്ച്‌ കാണിച്ച്, ബാങ്കില്‍ നിന്ന് നികുതിയിനത്തില്‍ അടക്കേണ്ട തുക കഴിച്ചുള്ളത് സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് കേസ്.

ജ്വല്ലറി നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്.ഇവരുടെ വീട് അടച്ചിട്ട നിലയിലാണ്.സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Back to top button
error: