
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറയിൽ ഇന്ന് കുടുങ്ങിയത് 49317 നിയമ ലംഘനങ്ങൾ. ഇന്നലെ അർദ്ധരാത്രി 12 മണിമുതൽ വൈകീട്ട് 5 മണിവരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ നിയമലംഘനം തിരുവനന്തപുരം ജില്ലയിലാണ്. 8454 പേരാണ് നിയമം ലംഘിച്ചത്. ഏറ്റവും കുറവ് ആലപ്പുഴയിലാണ്, 1252 നിയമലംഘനങ്ങൾ.
സംസ്ഥാനത്തെ ട്രാഫിക്ക് ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘകർക്ക് പിഴ ചുമത്താനായി നോട്ടീസ് അയക്കുന്നത് മുടങ്ങി. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കേന്ദ്ര സർക്കാരിന്റെ പരിവാഹൻ സോഫ്റ്റ്‍വെയറിലാണ് ആദ്യം വിവരം കൈമാറുന്നത്. ഇവിടെ നിന്നാണ് വാഹന ഉടമയ്ക്ക് എസ്എംഎസ് അയക്കുന്നത്. ഇതിനു ശേഷമാണ് തപാൽ വഴി നോട്ടീസയക്കുന്നത്.
ഇന്നലെ ഉച്ചമുതലാണ് സെർവർ തകരാറിലായത്. നാഷണൽ ഇൻഫോമാറ്റിക് സെൻററിൻെറ കീഴിലുള്ള സോഫ്റ്റ്‍വെയറിലാണ് തകരാർ. പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മോട്ടോർവാഹന വകുപ്പ് പറയുന്നു. ഇന്ന് രാത്രിയോടെ സോഫ്റ്റ്‍വെയറിലെ പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞാൽ മുടങ്ങി കിടക്കുന്ന നോട്ടീസുകളും അയക്കാൻ കഴിയുമെന്നും മോട്ടോർവാഹന വകുപ്പ് വിശദീകരിക്കുന്നു.






