IndiaNEWS

“രാജ്യത്തിന്റെ യശസ്സുയർത്തിയവർ തെരുവിൽ നീതിക്കായി യാചിക്കുന്നു…” ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി

ദില്ലി: ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി. രാജ്യത്തിന്റെ യശസ്സുയർത്തിയവർ തെരുവിൽ നീതിക്കായി യാചിക്കുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആരോപണം നേരിടുന്ന എംപി പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വനിതാ ഗുസ്തി താരങ്ങളുടെ ഈ അവസ്ഥകൾക്ക് ഉത്തരവാദി മോദി സർക്കാർ ആണ്. ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്.

അതേ സമയം, ഗുസ്തിതാരങ്ങളുടെ സമരത്തോട് പിന്തുണ അറിയിച്ച് ബിജെപി എംപിമാരും രംഗത്തെത്തിയിട്ടുണ്ട്. ദിവസങ്ങളായി ബിജെപി എംപി ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങൾ നടത്തിവരുന്ന സമരത്തെ സർക്കാർ അടിച്ചമർത്തുന്നതിനിടെയാണ് പിന്തുണയുമായി ബിജെപി എംപി രംഗത്തെത്തിയിരിക്കുന്നത്. ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള എംപി പ്രിതം മുണ്ടെ രംഗത്തെത്തി. നേരത്തെ, ഹരിയാനയിലെ ബിജെപി എം പി ബ്രിജേന്ദ്ര സിംഗ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഇത്രയും ഗൗരവമുള്ള പരാതി ഒരു സ്ത്രീ പറയുമ്പോൾ അത് സത്യമാണെന്ന് സംശയലേശമന്യേ പരിഗണിക്കണമെന്ന് പ്രീതം മുണ്ടെ പറഞ്ഞു. അത് ഏതെങ്കിലും സർക്കാരോ പാർട്ടിയോ ആകാം. പരാതി ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെങ്കിൽ അത് ന്യായമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ശ്രദ്ധിക്കപ്പെടാതെ പോകരുത്, ആവശ്യമായ ശ്രദ്ധ നൽകണമെന്ന് പ്രീതം മുണ്ടെ പറഞ്ഞു. ഗുസ്തി താരങ്ങൾ അവരുടെ മെഡലുകൾ ഗംഗയിലെറിയുന്നത് നിർഭാഗ്യകരവും വേദനാജനകവുമാണെന്നായിരുന്നു ബ്രിജേന്ദ്ര സിംഗ് പറഞ്ഞത്.

ലൈംഗിക പീഡന കേസിൽ ഗുസ്‌തി ഫെഡറേഷൻ പ്രസിഡൻറും ബിജെപി എംപിയുമായി ബ്രിജ് ഭൂഷൻ സിംഗിനെതിരെ ഗുസ്‌തി താരങ്ങൾ ദില്ലിയിൽ നടത്തുന്ന പ്രതിഷേധത്തിൽ സച്ചിൻ ടെൻഡുൽക്കറുടെ മൗനം ചോദ്യം ചെയ്‌ത് ഫ്ലക്‌സ്. സച്ചിൻറെ മുംബൈയിലെ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വലിയ പോസ്റ്റർ സ്ഥാപിച്ചത്. സച്ചിൻറെ വീടിന് മുന്നിൽ ഫ്ലക്‌സ് സ്ഥാപിച്ചു എന്ന വിവരം ലഭിച്ചതും മുംബൈ പൊലീസ് പാഞ്ഞെത്തി പോസ്റ്റർ നീക്കം ചെയ്‌തെന്നും ദേശീയ മാധ്യമമായ ഇന്ത്യ ടുഡെയുടെ റിപ്പോർട്ടിൽ പറയുന്നു. വലിയ ജനസ്വാധീനമുള്ള ക്രിക്കറ്റ് താരങ്ങൾ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധത്തിൽ മൗനം പാലിക്കുന്നതായുള്ള വിമർശനം ശക്തമായിരിക്കേയാണ് സച്ചിൻറെ വസതിക്ക് മുന്നിൽ ഫ്ലക്‌സ് പ്രത്യക്ഷപ്പെട്ടത്.

Back to top button
error: