BusinessTRENDING

കൊൽക്കത്തയിൽ നിന്ന് പ്രതിദിന സർവീസ് ആരംഭിച്ച് രാജ്യത്തെ ഏറ്റവും പുതിയതും ചെലവ് കുറഞ്ഞ വിമാനങ്ങളിലൊന്നായ ആകാശ എയർ

കൊൽക്കത്ത: കൊൽക്കത്തയിൽ നിന്ന് പ്രതിദിന സർവീസ് ആരംഭിച്ച് ആകാശ എയർ. രാജ്യത്തെ ഏറ്റവും പുതിയതും ചെലവ് കുറഞ്ഞ വിമാനങ്ങളിലൊന്നുമാണ് ആകാശ എയർ. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ (എൻഎസ്‌സിബിഐ) വിമാനത്താവളത്തിൽ നിന്ന് മെയ് 18 മുതൽ പ്രതിദിന ഫ്ലൈറ്റ് സർവീസ് ആരംഭിച്ചതായി എയർലൈൻ അറിയിച്ചു.

എയർലൈനിന്റെ 17-ാമത്തെ ലക്ഷ്യസ്ഥാനമാണ് കൊൽക്കത്ത. പശ്ചിമ ബംഗാളിലെ രണ്ടാമത്തെ ലക്ഷ്യസ്ഥാനം കൂടിയാണ് ഇത്. ഒൻപത് മാസങ്ങൾക്ക് മുമ്പാണ് ആകാശ എയർ അതിന്റെ കന്നി പറക്കൽ നടത്തിയത്. തുടർന്ന് അതിവേഗ വളർച്ചയാണ് ഉണ്ടായത്. ഈ വർഷാവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനും ആകാശ എയർ പദ്ധതിയിടുന്നു. “പശ്ചിമ ബംഗാളിലെ ഞങ്ങളുടെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” എയർലൈനിന്റെ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ പ്രവീൺ അയ്യർ പറഞ്ഞു.

കൊൽക്കത്തയ്ക്കും ഗുവാഹത്തിക്കും ബെംഗളൂരുവിനുമിടയിൽ എയർലൈൻ പ്രതിദിന സർവീസ് നടത്തും. ആദ്യ പാറക്കലിൽ 174 യാത്രക്കാർ കൊൽക്കത്തയിൽ നിന്ന് പറന്നു. ദിവസവും വൈകിട്ട് 5.15-ന് ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലെക്ക് സർവീസ് ഉണ്ടാകും. കൊൽക്കത്തയിൽ നിന്നും 5.55-ന് ഗുവാഹത്തിയിലേക്ക് പുറപ്പെടും. ഗുവാഹത്തിയിൽ നിന്നുള്ള മടക്ക വിമാനം രാത്രി 9.10ന് കൊൽക്കത്തയിലെത്തി 9.50ന് ബെംഗളൂരുവിലേക്ക് പുറപ്പെടും.

ആകാശ എയർ ഇതിനകം തന്നെ പുതിയ 72 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിൽ 19 എണ്ണം ഇതിനകം എത്തിയതായാണ് റിപ്പോർട്ട്. അടുത്ത മാസം 20-ാമത്തെ വിമാനം കൂടി ലഭിച്ചു കഴിഞ്ഞാൽ വിദേശത്തേക്ക് പറക്കാനുള്ള യോഗ്യത ലഭിക്കും. ആകാശ എയർ പ്രതിദിനം 110 സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ ആകാശയ്ക്ക് 2,000 ജീവനക്കാരുമുണ്ട്. ഈ വർഷം ഏകദേശം 1,000 പേരെ കൂടി നിയമിക്കാൻ പദ്ധതിയിടുന്നു.

Back to top button
error: