CrimeNEWS

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു; ട്രാഫിക് പൊലീസുകാരനെ കാറിന്‍റെ ബോണറ്റിലിട്ട് മുന്നോട്ട് പാഞ്ഞ വിദ്യാര്‍ത്ഥി, ഒടുവിൽ പിടിയില്‍

ജോധ്പൂർ: വാഹനം നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ കാറിൻറെ ബോണറ്റിലിട്ട് മുന്നോട്ട് പാഞ്ഞ വിദ്യാർത്ഥി പിടിയിൽ. രാജസ്ഥാനിലെ ജോധപൂരിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നന്നത്. തിരക്കേറിയ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിൻറെ ഭാഗമായി വിദ്യാർത്ഥിയോട് കാർ നിർത്താൻ ട്രാഫിക് ചുമതലയിലുണ്ടായിരുന്ന പൊലീസുകാരൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് കേൾക്കാൻ തയ്യാറാകാതെ വിദ്യാർത്ഥി കാറ്‍ മുൻപോട്ട് എടുക്കുകയായിരുന്നു.

കാറിടിച്ച് ട്രാഫിക് പൊലീസുകാരൻ ബോണറ്റിൽ വീണിട്ടും കാർ നിർത്താൻ ഇയാൾ തയ്യാറായില്ല. കുറച്ച് ദൂരം മുന്നോട്ട് പോയ വാഹനം പൊലീസുകാർ തടഞ്ഞ് നിർത്തുകയായിരുന്നു. ഓമറാം ദേവാസി എന്ന വിദ്യാർത്ഥിയാണ് പിടിയിലായ്. ഗോവിന്ദ് വ്യാസ് എന്ന ട്രാഫിക് പൊലീസുകാരന് സംഭവത്തിൽ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരൻറെ മൊബൈൽ ഫോണും അതിക്രമത്തിനിടയിൽ നഷ്ടമായിട്ടുണ്ട്. മൊബൈലിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുകയായിരുന്ന ഓമറാം ട്രാഫിക് പൊലീസുകാരൻറെ നിർദ്ദേശം അവഗണിക്കുകയായിരുന്നു. അരക്കിലോമീറ്ററിലധികം ദൂരം പൊലീസുകാരനെ ബോണറ്റിലിരുത്തി പാഞ്ഞ കാർ ഏറെ പ്രയാസപ്പെട്ടാണ് പൊലീസുകാർ തടഞ്ഞ് നിർത്തിയത്.

ഇയാൾക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിദ്യാർത്ഥിയുടെ അതിക്രമം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ജോധ്പൂരിലെ ശാസ്ത്രി നഗർ പൊലീസാണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിൽ മധ്യപ്രദേശിലെ ഇൻഡോറിലും സമാനമായ സംഭവം നടന്നിരുന്നു. വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിച്ചത് തടഞ്ഞ പൊലീസുകാരനെ കാറിൻറെ ബോണറ്റിൽ ഇടിച്ചിടുകയായിരുന്നു യുവാവ് ചെയ്തത്. ബോണറ്റിൽ പൊലീസുകാരനുമായി കിലോമീറ്ററുകൾ ഇയാൾ ചീറിപായുകയും ചെയ്തിരുന്നു. പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടതായിരുന്നു സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ പ്രകോപിപ്പിച്ചത്.

Back to top button
error: