IndiaNEWS

പണം മോഷ്ടിച്ചെന്ന് സംശയം; ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിച്ച പരിശോധിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍

ദില്ലി: പണം മോഷ്ടിച്ചെന്ന് സംശയം. ബിഎസ് സി നഴ്സിംഗ് വിദ്യാർത്ഥിനികളെ വസ്ത്രമഴിച്ച പരിശോധിച്ച് ഹോസ്റ്റൽ വാർഡൻ. ദില്ലിയിലെ എൽഎൻജെപി ആശുപത്രിയുടെ അഹില്യാഭായ് കോളേജ് ഓഫ് നഴ്സിംഗിൻറെ ഹോസ്റ്റലിലാണ് സംഭവം. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ഹോസ്റ്റൽ വാർഡനും മറ്റ് വിദ്യാർത്ഥികൾക്കൊപ്പം ഒരു പരിപാടിക്ക് പോയിരിക്കുകയായിരുന്നു പരിശോധനയ്ക്ക് വിധേയമാകേണ്ടി വന്ന വിദ്യാർത്ഥിനികൾ. പരിപാടിക്കിടെ വാർഡൻറെ ബാഗിൽ നിന്ന് 8000 രൂപ കാണാതാവുകയായിരുന്നു.

വാർഡന് സംശയം തോന്നിയ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനികളായ രണ്ട് പേരെ വാർഡനും മറ്റ് വിദ്യാർത്ഥികളും ചേർന്ന് വസ്ത്രമഴിച്ച് പരിശോധന നടത്തുകയായിരുന്നു. എന്നാൽ ഇവരിൽ നിന്ന് യാതൊരു രീതിയിലുമുള്ള പണം പരിശോധനയിൽ കണ്ടെത്താനായില്ല. തിരികെ ഹോസ്റ്റലിലെത്തിയ വിദ്യാർത്ഥിനികൾ സംഭവം വീട്ടിലറിയിക്കുകയായിരുന്നു. പിന്നാലെ രക്ഷിതാക്കൾ കോളേജിലെത്തി കോളേജ് അധികൃതർക്ക് വാർഡനെതിരെ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തേക്കുറിച്ച് പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്.

വനിതാ വിദ്യാർത്ഥിനികളെ വസ്ത്രമഴിച്ച് പരിശോധിച്ചത് സംബന്ധിച്ച് രക്ഷിതാക്കൾ ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 354 അനുസരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് തിലക് മാർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരിക്കുകയാണ്. രക്ഷിതാക്കളുടെ പരാതിയിൽ കോളേജ് അധികൃതർ ആരോപണത്തിലെ വസ്തുത കണ്ടെത്തുന്നതിനായി കമ്മിറ്റി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാർഡനെ താൽക്കാലികമായി ഹോസ്റ്റലിൻറെ ചുമതലയിൽ നിന്ന് മാറ്റിയിരിക്കുകയാണ്.

Back to top button
error: