CrimeNEWS

എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ്: ചിത്രം കണ്ട് തിരിച്ചറിഞ്ഞു, പ്രതി പെട്രോള്‍ വാങ്ങിയ പമ്പ് കണ്ടെത്തിയത് ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പുകേസ് പ്രതി ഷാരൂഖ് സെയ്ഫി പെട്രോൾ വാങ്ങിയ പമ്പ് പോലീസ് കണ്ടെത്തിയത് ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ. പിടിയിലായതിനുശേഷം പുറത്തുവന്ന ചിത്രംകണ്ട് ഓട്ടോ ഡ്രൈവർ ഷാരൂഖിനെ തിരിച്ചറിയുകയായിരുന്നു. ഇയാളുടെ ഓട്ടോയിൽക്കയറിയാണ് ഷാരൂഖ് ഷൊർണൂരിലെ പമ്പിലെത്തി രണ്ട് കുപ്പികളിലായി പെട്രോൾ വാങ്ങിയത്.

രാജേഷ് എന്നയാളുടെ ഓട്ടോ വിളിച്ചാണ് ഷാരൂഖ് പമ്പിലെത്തിയത്. ഷാരൂഖിന്റെ ചിത്രം പുറത്തുവന്നതോടെ തന്റെ ഓട്ടോയിൽ കയറിയത് പ്രതിയാണെന്ന് രാജേഷ് ഓർത്തെടുത്തു. ഇത് സുഹൃത്തിനെ അറിയിച്ചു. തുടർന്ന് സുഹൃത്താണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് ഷൊർണൂരിലെത്തി സി.സി.ടി.വികൾ ഉൾപ്പെടെ പരിശോധന നടത്തി വ്യക്തതവരുത്തി.

റെയിൽവേ സ്‌റ്റേഷനിൽനിന്ന് പെട്രോൾ പമ്പിലേക്ക് ഓട്ടോ വിളിച്ച് പുറപ്പെട്ട ഷാരൂഖ്, പെട്രോൾ വാങ്ങിയ ശേഷം അതേ ഓട്ടോയിൽത്തന്നെ റെയിൽവേ സ്‌റ്റേഷനിൽ തിരികെയെത്തുകയായിരുന്നെന്നാണ് ഓട്ടോ ഡ്രൈവർ പോലീസിന് മൊഴി നൽകിയത്. റെയിൽവേ സ്‌റ്റേഷന് തൊട്ടടുത്തുതന്നെ പെട്രോൾ പമ്പുണ്ടായിട്ടും ഷാരൂഖ് അവിടെ പോകാതെ ഒന്നരക്കിലോമീറ്റർ അകലെയുള്ള പമ്പിലേക്ക് പോകാനായിരുന്നു ഡ്രൈവറോട് നിർദേശിച്ചത്. ഡൽഹി സ്വദേശിയായ ഷാരൂഖിന് ഷൊർണൂരിലെ പെട്രോൾ പമ്പുകളെക്കുറിച്ച് ഇത്രമേൽ വിവരങ്ങൾ ലഭിച്ചതെങ്ങനെയെന്നതിലടക്കം ദുരൂഹത നിലനിൽക്കുന്നുണ്ട്.

Back to top button
error: