KeralaNEWS

സംഭവം നമ്മുടെ സ്വന്തം ആഞ്ഞിലി ചക്ക;വില കിലോയ്ക്ക് 250 രൂപ…!

തൃശ്ശൂർ:സംഭവം നമ്മുടെ സ്വന്തം ആഞ്ഞിലി ചക്കയാണ്.പക്ഷെ വില കേട്ടാൽ ഞെട്ടരുത്. കിലോയ്ക്ക് 250 രൂപ…! തൃശൂരിലും പരിസരപ്രദേശങ്ങളിലും ഇതിന്റെ കച്ചവടം പൊടിപൊടിക്കുകയാണ്.വാങ്ങുന്നവരിലേറെയും ഉത്തരേന്ത്യക്കാർ.
നമ്മുടെ കുട്ടിക്കാലത്തെ സ്വാദിഷ്ടമാക്കിയ ആഞ്ഞിലിചക്കയ്ക്ക് ഇന്ന് വൻ ഡിമാന്റാണ്.റമ്പുത്താൻ ഉൾപ്പെടെ വിദേശ പഴങ്ങളുടെ കുത്തൊഴുക്കുണ്ടായപ്പോൾ മലയാളി സൗകര്യപൂർവ്വം ആഞ്ഞിലി ചക്കയെ മറന്നു.എന്നാൽ പണി കഴിഞ്ഞെത്തുന്ന ബംഗാളികളും ബീഹാറികളും പഴുത്ത ആഞ്ഞിലി ചക്ക കണ്ടാൽ കൂട്ടത്തോടെ കടയിലേക്ക് ഇടിച്ചുകയറുന്ന അവസ്ഥയാണുള്ളത്.
ആഞ്ഞിലി ചക്ക ചില്ലറക്കാരനല്ല.അതിനാൽ തന്നെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ പഴം വാങ്ങാൻ ചില്ലറ തികയാതെയും വരും.ഇരുന്നൂറ്റമ്പത് രൂപയാണ് കിലോവില.ഇനി ചില്ലറ കൈയ്യിലില്ലെങ്കിൽ പേടിക്കുകയും വേണ്ട പേടിഎം പോലുള്ള ആധുനിക സംവിധാനങ്ങൾ കടകളിൽ ഒരുക്കിയിട്ടുണ്ട്.
ഒരു കാലത്തു ആഞ്ഞിലിച്ചക്ക എന്നത് തേൻവരിക്ക പോലെ തന്നെ വീടുകളിൽ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു. എത്ര വലിയ മരമാണെങ്കിൽ കൂടി കുട്ടികൾ അതിൽ വലിഞ്ഞു കയറി ആഞ്ഞിലിക്ക പറിച്ചു കഴിക്കുന്നത് നാട്ടിൻപുറങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു.സ്കൂൾ അവധിയുടെ സമയങ്ങളിലാണ് ആഞ്ഞിലിക്കാ പഴുക്കുന്നത്.കേരളത്തിൽ ഭക്ഷ്യ ദൗർലഭ്യം രൂക്ഷമായിരുന്ന കാലത്താണ് ആഞ്ഞിലിച്ചക്ക ഒരു പ്രധാനപ്പെട്ട ഭക്ഷണ പദാർത്ഥമായി നമ്മുടെ അടുക്കളയിൽ ഉപയോഗിച്ചിരുന്നത്.പഴുക്കാത്ത ആഞ്ഞിലി ചക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന പുഴുക്കും തോരനും കേരളീയരുടെ വർഷകാല ഭക്ഷണത്തിലെ പ്രധാന ഇനങ്ങൾ ആയിരുന്നു.ഇതിന് വർഷകാലരോഗങ്ങളെ പ്രതിരോധിക്കാനുളള ഔഷധഗുണങ്ങൾ ഉള്ളതായി ആയുർവേദ വിദഗ്ദ്ധർ പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ആഞ്ഞിലിച്ചക്ക, ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, അയണിച്ചക്ക, അയിനിപ്പഴം തുടങ്ങിയ പേരുകളിൽ പല സ്ഥലങ്ങളിലും അറിയപ്പെടുന്ന ഇത് ഭക്ഷ്യയോഗ്യവും കടച്ചക്കയോട് സാദൃശ്യമുള്ളതുമാണ്.ആഞ്ഞിലി ചക്ക പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം.ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തു ഭക്ഷിക്കാറുണ്ടായിരുന്നു.ഇന്നത് വറുത്ത് പായ്ക്കറ്റുകളിലാക്കി വൻ വിലയ്ക്ക് സൂപ്പർ മാർക്കറ്റുകളിൽ വില്പന നടത്തുന്നു.
ചക്കയാവും മുൻപേ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, ആഞ്ഞിലിത്തിരി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.വിഷു നാളുകളിൽ പടക്കത്തിനു തീ കൊളുത്താനായി കുട്ടികൾ ഏറെ ഉപയോഗിച്ചിരുന്നതും ഇതായിരുന്നു.സ്വദേശിയും വിദേശിയുമായ മറ്റ് പഴവർഗ്ഗങ്ങൾ വ്യാപകമായി വിപണിയിൽ ഇടംപിടിച്ചപ്പോഴാണ് ഉയരത്തിൽ നിൽക്കുന്ന ആഞ്ഞിലി മരത്തിന്റെ കായ്കൾ എത്തിപ്പിടിക്കാൻ മലയാളികളുടെ കൈകൾ മറന്നത്.
നവമാദ്ധ്യമങ്ങളിലൂടെയാണ് ആഞ്ഞിലിച്ചക്കയ്ക്ക് അടുത്തകാലത്ത് കൂടുതൽ പ്രചാരം ലഭിച്ചത്.ഒപ്പം തിരിഞ്ഞുകടിക്കാത്ത എന്തിനേയും തിന്നുന്ന ബംഗാളികൾ അതിന്റെ ‘വില’ മലയാളികളെ അറിയിക്കുകയും ചെയ്തതോടെ നാട്ടിൽ നാലു മൂട് ആഞ്ഞിലിയുള്ളവനും അതൊരു ഇടക്കാല ആശ്വാസമായി ഇന്ന് മാറിയിട്ടുണ്ട്.എന്നാൽ അടർന്നുമാറി വേർപെട്ടുപോകാതെ പഴുത്ത ഒരു ആഞ്ഞിലിച്ചക്ക കൈയിൽ കിട്ടുവാൻ കൊതിച്ച ഒരുപാട് അവധിക്കാലങ്ങൾ ഇതിനിടയിൽ നമ്മുടെ കൈയ്യിൽ നിന്നും ഊർന്നുപോയിട്ടുണ്ട് എന്നതും മറന്നുകൂടാ !

Back to top button
error: