KeralaNEWS

പുൽപ്പള്ളിയിൽ പശുവിന് വെള്ളം കൊടുക്കാന്‍ പോയ വയോധികയ്ക്കുനേരേ കാട്ടാനയുടെ ആക്രമണം; വയോധികയ്ക്ക് ഗുരുതര പരുക്ക്

സുല്‍ത്താന്‍ ബത്തേരി: പുല്‍പ്പള്ളിക്കടുത്ത് ചേകാടി പാക്കത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്. പാക്കം കട്ടക്കണ്ടി കോളനിയിലെ കാളി രാജേന്ദ്ര (67)നെയാണ് കാട്ടാന ആക്രമിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വീടിന് സമീപത്ത് മേയാന്‍ വിട്ടിരുന്ന പശുവിന് വെള്ളം കൊടുക്കാന്‍ പോയ സമയത്തായിരുന്നു ആനയുടെ ആക്രമണം ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാളിയുടെ ഇരുകാലുകള്‍ക്കും ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. രൂക്ഷമായ കാട്ടാന ശല്ല്യം അനുഭവപ്പെടുന്ന പ്രദേശമാണ് ചേകാടി, പാക്കം പ്രദേശങ്ങള്‍. വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ചേകാടിയിലും പരിസരത്തും പകല്‍സമയങ്ങളില്‍ പോലും കാട്ടാനകള്‍ എത്താറുണ്ട്. റോഡുകളും മറ്റു വഴികളുമെല്ലാം വനപ്രദേശത്ത് കൂടിയായതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്ര അങ്ങേയറ്റം ദുഷ്‌കരമാണ്. പല സമയങ്ങളിലായി കടുവ ശല്യവും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Back to top button
error: