KeralaNEWS

ബിഷപ്പിന്റേത് വൈകാരിക പ്രസ്താവന; രാഷ്ട്രീയമായി എടുക്കേണ്ടതില്ല: വിഡി സതീശൻ

കണ്ണൂർ: റബർ വില 300 രൂപയായി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വൈകാരികമായുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. റബ്ബര്‍ കര്‍ഷകരുടെ സങ്കടങ്ങളില്‍ നിന്നുണ്ടായ പ്രസ്താവനയായി മാത്രം ബിഷപ്പിന്റെ വാക്കുകള്‍ കണ്ടാല്‍ മതിയെന്നും അതിനപ്പുറം അതില്‍ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

 

സംഘപരിവാർ സംഘടനകൾ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് മേൽ ആക്രമണം നടത്തുകയാണ്. സ്റ്റാൻ സ്വാമിയെ ജയിലിൽ അടച്ച് കൊന്നവരാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആർഎസ്എസ് ഭീഷണിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

 

അതേസമയം രാജ്യത്തുടനീളം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ആര്‍എസ്എസിനോടും ബിജെപിയോടും സഹകരിക്കാനുള്ള തീരുമാനം ആരുടേതായാലും നല്ലതല്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പ്രസ്‌താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. റബര്‍ വില മാത്രമല്ലല്ലോ ഇവിടുത്തെ പ്രശ്‌നം. കേന്ദ്ര ഗവണ്‍മെന്റുമായുള്ള പ്രശ്‌നങ്ങളല്ലേ അവര്‍ അവതരിപ്പിച്ചത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ എൻജിനിയറിങ്ങൊന്നും കേരളത്തില്‍ ഫലപ്രദമാകാന്‍ പോണില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

എന്നാൽ മാറ്റത്തിന്റെ സൂചനയാണ് ബിഷപ്പിന്റെ വാക്കുകളെന്നും ക്രൈസ്തവ സഭകള്‍ക്ക് മോദി സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ ‍സുരേന്ദ്രൻ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: