FeatureNEWS

ആമചാടി തേവൻ – കേരളം തിരസ്കരിച്ച പോരാളി 

കൊച്ചി: വൈക്കം സത്യാഗ്രഹത്തിന് 100 വർഷം പൂർത്തീകരിക്കുമ്പോൾ സത്യാഗ്രഹത്തിന്റെ ആസൂത്രണത്തിലും പ്രവർത്തനത്തിനും മുഖ്യ പങ്ക് വഹിച്ച അവർണ പ്രതിനിധാനങ്ങളെ സമ്പൂർണമായി തിരസ്ക്കരിച്ച ചരിത്രമാണ് നമ്മുടേത് .പകരം ഗാന്ധി സ്തുതിയും സവർണ്ണന്റെ ഉദാരതയിൽ അവർണനെ പരിഷ്ക്കരിച്ച ചരിത്രവുമാണ് ഉയർന്നു വരുന്നത്. ഈ അവസരത്തിൽ ആണ് ആമചാടി തേവനെന്ന പോരാളിയെ നാം സ്മരിക്കേണ്ടത്.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാനമായ ഒരു സമരമായിരുന്നു വൈക്കം സത്യാഗ്രഹം . അതിൽ പ്രധാനിയായിരുന്നു ആമചാടി തേവൻ . സത്യാഗ്രഹത്തിൽ പങ്കെടുക്കുമ്പോൾ നമ്പൂതിരിമാർ ചുണ്ണാമ്പ് തേച്ച്  കണ്ണിന്റെ കാഴ്ച്ച ശേഷി മങ്ങിപ്പോയിരുന്നു . വൈക്കം സത്യാഗ്രഹത്തിന് മുന്നേ തന്നെ ടി കെ മാധവനും ആമചാടി തേവനും പൂത്തോട്ട ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിലക്ക് ലഘിച്ച് പ്രവേശിച്ചിരുന്നു . ഇരുവർക്കുമെതിരെ കേസും ഉണ്ടായിരുന്നു.
കേരളത്തിലെ സ്വാതന്ത്ര്യ സമരങ്ങളോടനുബന്ധിച്ചു നടന്ന വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഒരു വിപ്ലവകാരിയായിരുന്നു ആമചാടി തേവൻ എന്നറിയപ്പെട്ടിരുന്ന കണ്ണൻ തേവൻ. ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളുടെ അതിർത്തിയിലുള്ള ഒരു തുരുത്താണ് ആമചാടി. ഈ തുരുത്ത് വെട്ടിത്തെളിച്ച് അവിടെ താമസിച്ചതിനാലാണ് കണ്ണനെ ആമചാടി തേവൻ എന്നറിയപ്പെട്ടിരുന്നത്.
പുലയസമുദായത്തിലായിരുന്നു കണ്ണൻ തേവൻ ജനിച്ചത്.ഔപചാരികമായി വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത കണ്ണൻ നന്നേ ചെറുപ്രായത്തിൽ തന്നെ പുരാണ മതഗ്രന്ഥങ്ങളോടൊപ്പം ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ ഗാന്ധിയുടേയും രചനകൾ മനഃപാഠമാക്കിയിരുന്നു.
  തൃപ്പൂണിത്തുറ പുത്തൻ കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു അവിടെയെത്തിയ ശ്രീനാരായണ ഗുരുവിനെ പരിചയപ്പെടാനായതോടെയാണ് തേവന്റെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറുന്നത്.പിന്നീട്
 തേവനെ ഗുരു “തേവനല്ല ദേവനാണ്” എന്നു വിശേഷിപ്പിക്കുകയുമുണ്ടായി.
വൈക്കം സത്യാഗ്രഹത്തിനു മുൻപേ തന്നെ താഴ്ന്നജാതിക്കാരെ സംഘടിച്ച് തേവൻ പൂത്തോട്ട ക്ഷേത്രത്തിൽ ബലമായി കയറി ദർശനം നടത്തി. പൂത്തോട്ട കേസ് (പൂത്തോട്ടസംഭവം) എന്നറിയപ്പെടുന്ന ഈ കേസായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റെ ട്രയൽ റൺ. ഇതിന്റെ പേരിൽ അറസ്റ്റിലായ തേവൻ, ജയിൽമോചിതനായപ്പോൾ വൈക്കം സത്യാഗ്രഹപ്പന്തലിലേക്കാണ് പോയത്. സത്യാഗ്രഹത്തിനനുബന്ധമായി ഉണ്ടായ പ്രശ്നങ്ങളുടെ ഭാഗമായി സത്യാഗ്രഹത്തിനെതിരേ പ്രവർത്തിച്ച ഉന്നതജാതിക്കാരായ അക്രമികൾ പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ച് കാഴ്ച്ചശക്തി ഇല്ലാതാക്കി. തേവന്റെ കൂടെ പാലക്കുഴ രാമൻ ഇളയതിന്റേയും കണ്ണിൽ ഇതേ മിശ്രിതം ഒഴിച്ചിരുന്നു. ഇതുകൂടാതെ വീണ്ടും അറസ്റ്റിലായ തേവൻ കഠിനമായ മർദ്ദനങ്ങൾക്കു വിധേയനായി കോട്ടയം സബ് ജയിലാണ് അടക്കപ്പെട്ടിരുന്നത്. വൈക്കം സത്യാഗ്രഹം അവസാനിച്ചതിനു ശേഷം മാത്രമായിരുന്നു തേവന് കോടതി ജാമ്യം അനുവദിച്ചത്.
ജയിലിൽ നിന്നും പുറത്തു വന്നശേഷം ആമചാടി തുരുത്തിലെത്തിയ തേവന് സ്വന്തം കുടിലും സ്ഥലവും നഷ്ടപ്പെട്ടിരുന്നു. തേവന്റെ അവസാനകാലം വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ആമചാടിയിൽ തന്നെയാണ് കണ്ണൻ തേവനെയും അടക്കം ചെയ്തതും.
വൈക്കം സമരത്തിൽ പങ്കെടുത്ത മറ്റ് സമര നായകൻമാർക്ക് സ്മാരകങ്ങളും സ്മൃതിമണ്ഡപങ്ങളും ഉയർന്നപ്പോൾ ആമചാടി തേവന്റെ വീടും കല്ലറയും ഇന്ന് അന്യാധീനപ്പെട്ട് കിടക്കുകയാണ്.തേവന്റെ അനന്തരാവാശികള്‍ക്ക് പോലും ഇന്ന് ഈ ഭൂമിയിലേക്ക് പ്രവേശിക്കാനാവില്ല. കാരണം തേവന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ ഭൂമി ഇന്ന് തേവന്റെ അനന്തരാവകാശികള്‍ക്കു പോലും സ്വന്തമല്ല എന്നതുതന്നെ !

Back to top button
error: