KeralaNEWS

പി.എം.എ സലാം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.എം.എ സലാം തുടരും. മറ്റ് ഭാരവാഹികളെ തീരുമാനിക്കാനുള്ള സംസ്ഥാന കൗണ്‍സില്‍ തുടങ്ങി. നേരത്തേ എം.കെ മുനീര്‍ എംഎല്‍എ സെക്രട്ടറിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പിഎംഎ സലാമിനെ തന്നെ സെക്രട്ടറിയായി ഇന്ന് കോഴിക്കോട് നടന്ന സംസ്ഥാന കൗണ്‍സിലില്‍ തെരഞ്ഞെടുക്കുകയായിരുന്നു.

സംസ്ഥാന കൗണ്‍സിലിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ പി.എം.എ സലാം തുടരട്ടെ എന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ളവര്‍ സ്വീകരിച്ചത്. അതേസമയം, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.എം ഷാജി ഉള്‍പ്പടെയുള്ളവര്‍ എം.കെ. മുനീറിനെ സെക്രട്ടറിയാക്കാമെന്ന അഭിപ്രായം മുന്നോട്ട് വെച്ചു.

പുതിയ കാലത്ത് പുതിയ വെല്ലുവിളികളെ നേരിടാന്‍ സ്വാധീനമുള്ള നേതാവ് വേണമെന്നും ലീഗ് സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് സംഘടനയെ ചലിപ്പിക്കാനും മാധ്യമങ്ങളെ അഭിമുഖീകരിക്കാനും കഴിയുന്നത് മുനീറിനാണെന്നുമായിരുന്നു മുനീര്‍ പക്ഷത്തിന്റെ വാദം. പാണക്കാട് കുടുംബാംഗങ്ങളടക്കം ഈ നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടി ചുമതലയേല്‍പ്പിക്കുകയാണെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുനീറും അറിയിച്ചിരുന്നു.

എന്നാല്‍, ജനറല്‍ സെക്രട്ടറിയായി പി.എം.എ സലാം മികച്ചു നിന്നിരുന്നതിനാല്‍ സലാം തുടരട്ടേ എന്ന നിലപാടായിരുന്നു കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്. ഈ രണ്ട് വിഭാഗങ്ങള്‍ക്കിടയിലും സമവായമുണ്ടാക്കുക എന്നതായിരുന്നു സാദിഖലി തങ്ങളുടെ വെല്ലുവിളി. സംസ്ഥാന കൗണ്‍സിലിന് മുന്നോടിയായി തന്നെ, തെരഞ്ഞെടുപ്പില്ലാതെ ഒരു തീരുമാനത്തിലേക്കെത്തുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. രണ്ട് വിഭാഗം നേതാക്കളെയും പരിഗണിച്ചു കൊണ്ടും ഇരു കൂട്ടരുമായി ആശയവിനിമയം നടത്തിയുമാണ് നിലവില്‍ സാദിഖലി തങ്ങള്‍ ധാരണയിലെത്തിയിരിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: