KeralaNEWS

ഓർത്തഡോക്സ് – യാക്കോബായ സ​ഭാ തർക്കം: ആരെയും ശത്രുപക്ഷത്ത് നിർത്തില്ല, ചർച്ച നടത്തി സർക്കാർ തീരുമാനം എടുക്കും; സമാധാനം നിലനിർത്താൻ വേണ്ടത് ചെയ്യുമെന്നും എം.വി. ഗോവിന്ദന്‍

കോട്ടയം: ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കത്തിൽ പ്രശ്നപരിഹാര നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോട്ടയത്തെത്തിയ ജനകീയ പ്രതിരോധ ജാഥയോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീം കോടതി വിധിയടക്കം പരിശോധിച്ച് മുന്നോട്ട് പോകും. നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ചർച്ച നടത്തി സർക്കാർ തീരുമാനം എടുക്കും. ആരെയും ശത്രുപക്ഷത്ത് നിർത്തില്ല. ആരെയും മിത്രമെന്ന നിലയിൽ കണ്ടും കൈകാര്യം ചെയ്യില്ല. സമാധാനം നിലനിറുത്താൻ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ പ്രതിരോധ ജാഥയുടെ ഭാ​ഗമായുള്ള സംവാദ സദസിൽ യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനാധിപൻ ​ഗീവർ​ഗീസ് മോർ കൂറീലോസ് ഇന്ന് പങ്കെടുത്തു. ഒരു നൂറ്റാണ്ട് പഴക്കമുള്ള മലങ്കര സഭാ തർക്കം ഒരു സാമൂഹ്യ പ്രശ്നമായി മാറിയ സാഹചര്യത്തിൽ, പ്രശ്നങ്ങൾ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ നിയമനിർമ്മാണം എന്ന ശാശ്വത പരിഹാരം നടപ്പാക്കുവാൻ ആർജ്ജവം ഉള്ള ഒരു സർക്കാരും മുഖ്യമന്ത്രിയും ആവശ്യമായിരുന്നു. ചരിത്ര പ്രാധാന്യമുള്ള ആ നിർണ്ണായക തീരുമാനമെടുത്ത പിണറായി വിജയൻ സർക്കാരിനും ഇടതുപക്ഷ മുന്നണിക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.

അതേസമയം, പള്ളി തർക്കത്തിലെ നിയമ നിർമ്മാണത്തിനെതിരെ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ട് ഓർത്തഡോക്സ് പക്ഷം എതിർപ്പറിയിച്ചിരുന്നു. കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സഭാ സെക്രട്ടറി ബിജു ഉമ്മൻ,സിനഡ് സെക്രട്ടറി മെത്രാപ്പോലീത്ത അത്മായ സെക്രട്ടറി റോണി വർഗീസ് എന്നിവരടങ്ങുന്ന സഭാ പ്രതിനിധികളാണ് പാർട്ടി സെക്രട്ടറിയെ കണ്ടത്. നിലപാട് പാർട്ടി സെക്രട്ടറിയെ അറിയിച്ചതായി ഓർത്തഡോക്സ് സഭ വിശദമാക്കി. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു.

സഭാതർക്കത്തിൽ നിയമനിർമാണത്തിനൊരുങ്ങുന്ന സർക്കാർ നീക്കത്തിനെതിരെ ഞായറാഴ്ച പള്ളികളിൽ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധ ദിനം ആചരിക്കും. തീരുമാനത്തിനെതിരെ തിങ്കളാഴ്ച തലസ്ഥാനത്ത് വൈദികരുടെ ഉപവാസ പ്രതിഷേധം നടക്കും. മുൻപും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിയമ നിര്‍മാണ സാധ്യത പരിഗണിച്ചിരുന്നെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം വലിയ എതിര്‍പ്പ് വ്യക്തമാക്കിയതിന് പിന്നാലെ തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

ആരാധനാ സ്വാതന്ത്ര്യവും പള്ളിയുടെ ഉടമസ്ഥാവകാശവും രണ്ടായി കണക്കാക്കിയുള്ള നിയമ നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുപ്രീംകോടതി വിധി മറികടക്കാതെ പരമാവധി രമ്യതയില്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയമ നിര്‍മ്മാണത്തിനുള്ള ശ്രമം. ഓരോ പള്ളിക്ക് കീഴിലും ഇരുവിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ആരാധന നടത്താം എന്നാണ് കരട് ബില്ലില്‍ വിശദമാക്കുന്നത്. ഇതിനാല്‍ ഇരു വിഭാഗങ്ങളില്‍ ആര്‍ക്കാണ് പള്ളിയില്‍ ഭൂരിപക്ഷം എന്നത് വിഷയമാകില്ല. ഇതില്‍ തര്‍ക്കമുണ്ടായാല്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരടങ്ങുന്ന സമിതി രൂപവത്ക്കരിക്കും. ഇവരുടെ തീരുമാനത്തില്‍ തര്‍ക്കമുണ്ടായാല്‍ 30 ദിവസത്തിനകം സര്‍ക്കാരിന് അപ്പീല്‍ നല്‍കാമെന്നും കരട് ബില്ല് വിശദമാക്കുന്നു. ഓര്‍ത്തഡോക്സ് സഭയുടെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ നിയമ നിർമ്മാണത്തിനുള്ള സർക്കാർ നിലപാട് സ്വാഗതം ചെയ്യുകയാണ് യാക്കോബായ വിഭാഗം.

Back to top button
error: