CrimeNEWS

ഗോമാംസം കൈവശംവച്ചെന്ന് ആരോപിച്ച് ബിഹാറില്‍ ആള്‍ക്കൂട്ടക്കൊല; 3 പേര്‍ അറസ്റ്റില്‍

പട്‌ന: ഗോമാംസം കൈവശം വച്ചുവെന്നാരോപിച്ച് അന്‍പത്തഞ്ചുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ സാരന്‍ ജില്ലയിലെ ജോഗിയ ഗ്രാമത്തിലാണ് സംഭവം. സിവാന്‍ ജില്ലയിലെ ഹാസന്‍പുര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട നസീം ഖുറേഷി (55). നസീം ഖുറേഷിയും ബന്ധുവായ ഫിറോസ് ഖുറേഷിയും ബന്ധുക്കളെ സന്ദര്‍ശിക്കാനായി ജോഗിയ ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു ആക്രമണം.

ഇവരുടെ സഞ്ചിയില്‍ ഗോമാംസമുണ്ടെന്ന് ആരോപിച്ചാണ് ജനക്കൂട്ടം വളഞ്ഞത്. ആക്രമണത്തിനിടെ ഫിറോസ് ഓടി രക്ഷപ്പെട്ടു. വടികൊണ്ടുള്ള അടിയേറ്റ് അവശനായ നസീമിനെ മര്‍ദിച്ചവര്‍ തന്നെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് നസീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് സുശീല്‍ സിങ്, ഉജ്വല്‍ ശര്‍മ്മ, രവി സാഹ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Back to top button
error: