CrimeNEWS

പീഡനത്തിന് ഇരയായ 15 വയസുകാരി യുട്യൂബ് വീഡിയോ നോക്കി പ്രസവിച്ചു; കുഞ്ഞിനെ കൊലപ്പെടുത്തി ഒളിപ്പിച്ചു

മുംബൈ: പീഡനത്തിന് ഇരയായ പതിനഞ്ചുകാരി, യുട്യൂബ് വീഡിയോ നോക്കി കുഞ്ഞിനു ജന്മം കൊടുത്തു; പ്രസവത്തിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി മൃതമദഹം ഒളിപ്പിച്ചു. ലൈംഗിക പീഡനത്തിന് ഇരയായി കുഞ്ഞിനു ജന്മം നല്‍കേണ്ടി വന്നതിന്റെ നാണക്കേടാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പോലീസ് നല്‍കുന്ന വിവരം. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ വ്യക്തിയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന വിവരം അമ്മയ്ക്കു പോലും അറിവുണ്ടായിരുന്നില്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഗര്‍ഭകാലത്തെ ശാരീരിക വ്യത്യാസങ്ങള്‍ പെണ്‍കുട്ടി മറച്ചുവച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പെണ്‍കുട്ടിക്കെതിരേ കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.

ഗര്‍ഭിണിയായ വിവരം രഹസ്യമാക്കി വച്ച പെണ്‍കുട്ടി, അത് രഹസ്യമായിത്തന്നെ തുടരുന്നതിനാണ് വീട്ടില്‍ത്തന്നെ പ്രസവിക്കുന്നതിനുള്ള മാര്‍ഗം തേടിയത്. ഇതിന്റെ ഭാഗമായി ഇവര്‍ യുട്യൂബില്‍ സേര്‍ച്ച് ചെയ്ത് വിഡിയോകള്‍ കണ്ടു. തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് വീട്ടില്‍വച്ച് പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കി. പിന്നാലെ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരു കടലാസ് പെട്ടിക്കുള്ളിലാക്കി മൃതദേഹം ഒളിപ്പിച്ചു.

വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയില്‍ ചില വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട അമ്മ അതേക്കുറിച്ചു ചോദിച്ചു. ഇതോടെയാണ് പ്രസവിച്ച വിവരം ഉള്‍പ്പെടെ പെണ്‍കുട്ടി അമ്മയെ അറിയിച്ചത്. പിന്നാലെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

 

Back to top button
error: