IndiaNEWS

ശിവരാത്രിയും ശനിപ്രദോഷവും അത്യപൂര്‍വ്വമായി ഈ വർഷം ഒരുമിച്ച്, ഭക്തിപൂർവ്വം അനുഷ്ഠിച്ചാൽ അവനവനും ജീവിതപങ്കാളിയ്ക്കും കോടിഫലം

നാളെയാണ് പുണ്യം നിറഞ്ഞ ശിവരാത്രി. ശനിപ്രദോഷവും അന്നു തന്നെ. ശനിയാഴ്ചയും പ്രദോഷവും ഒരുമിച്ച്‌ വന്നതിനാല്‍ അത്യപൂര്‍വ്വമായ ദിവസമാണ് ഇത്തവണത്തെ ശിവരാത്രി. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രം. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയുള്ള വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമമത്രേ. ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം .

കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ഈ വ്രതാനുഷ്ഠാനം. ഇക്കൊല്ലത്തെ വ്രതാനുഷ്ഠാനത്തിനു ഏറെ പ്രത്യേകതകൾ ഉണ്ട്. 2023 ഫെബ്രുവരി 18 ശനിയാഴ്ചയാണ് ശിവരാത്രി വരുന്നത്. അന്നേ ദിവസം ശനിപ്രദോഷവും വരുന്നു. സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നൽകുന്നതാണ് ശനിപ്രദോഷം.

Signature-ad

പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോകരക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനി ഉണ്ടാകാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടി ച്ചു. വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവി ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.

തലേന്ന് ഒരിക്കലോടെ വ്രതം ആരംഭിക്കണം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല . ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ‘ഓം നമശിവായ’ ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദർശനം നടത്തുക. ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത് . അതിനു സാധിക്കാത്തവർക്ക് ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്. അന്നേദിവസം ശിവപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ് . അതിൽ ഏറ്റവും പ്രധാനമാണ് ദാനം. അന്നദാനമാണെങ്കിൽ അത്യുത്തമം.

ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവം പരിപാലിക്കുന്നതും ശിവപ്രീതിക്ക് നന്ന്. രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് പാരണ വിടാം.

ജപിക്കേണ്ട മന്ത്രങ്ങൾ

1. അന്നേദിവസം കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം (ഓം നമ:ശിവായ ) ജപിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം.

2. ശിവപഞ്ചാക്ഷരസ്തോത്രം, ബില്യാഷ്ടകം, ശിവാഷ്ടകം, ശിവസഹസ്രനാമം, ശിവപുരാണപാരായണം എന്നിവ ഭക്തിപൂർവം ചൊല്ലുക.

3. സൂര്യോദയത്തിനുമുന്നെ കുളികഴിഞ്ഞു നിലവിളക്കു തെളിച്ചു ഗായത്രിമന്ത്രം ജപിക്കുന്നതിനോടൊപ്പം ശിവ ഗായത്രി ജപിക്കുന്നത് നന്ന്.

സമർപ്പിക്കേണ്ട വഴിപാടുകൾ

1. ശിവരാത്രി ദിനത്തിൽ സമർപ്പിക്കുന്ന വഴിപാടുകൾ അതീവഫലദായകമാണ്

2. കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം. ശിവരാത്രിയുടെ അന്ന് കൂവളത്തില പറിക്കരുത്. തലേന്ന് പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കാവുന്നതാണ്. കൂവളത്തില വാടിയാലും അതിലെ വൈശിഷ്ട്യം നഷ്ടപ്പെടുകയില്ല.

3. ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും അതീവ വിശിഷ്ടമാണ്.

4. പിൻവിളക്ക്, ജലധാര എന്നിവയും സമർപ്പിക്കാവുന്നതാണ്.

5. ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക.

6. ദാമ്പത്യദുരിതദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക .

7. സ്വയംവര പുഷ്‌പാഞ്‌ജലി സമർപ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാൻ സഹായകമാണ്.

8. വിദ്യാപുരോഗതിക്കായി ദക്ഷിണാമൂർത്തി മന്ത്ര അർച്ചന സമർപ്പിക്കുന്നതും ഉത്തമം.

9. ശിവരാത്രി ദിനത്തിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ‌ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുന്നതും നന്ന്. ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.

ശിവരാത്രിക്കാലത്തെ ശിവാലയ ഓട്ടത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ടാവുമല്ലോ…? കന്യാകുമാരിയിലും പരിസരത്തെ ക്ഷേത്രങ്ങളിലും നടക്കുന്ന അപൂര്‍വ്വ ചടങ്ങായ ശിവാലയ ഓട്ടത്തില്‍ 12 ക്ഷേത്രങ്ങളിലൂടെ കടന്നു പോകുന്നു. ഇതേ മാതൃകയില്‍ ആലപ്പുഴയില്‍ ഓണാട്ടുകരയിലും ശിവാലയ ദര്‍ശനം നടക്കാറുണ്ട്. ഓട്ടത്തിനു പകരം ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന പതിവാണ് ഇവിടെയുള്ളത്.ആലപ്പുഴ ജില്ലയില്‍ നടക്കുന്ന ശിവാലയ ദര്‍ശനം ഭക്തവിശ്വാസികളെ ആകര്‍ഷിക്കുന്ന ചടങ്ങാണ്. ശിവാലയ ഓട്ടത്തിന്‍റെ അതേ മാതൃകയില്‍ 12 ശിവക്ഷേത്രങ്ങളിലേക്കുള്ള ദര്‍ശന യാത്രയാണത്.

Back to top button
error: